ന്യൂദല്‍ഹി: രാജീവ് ഗാന്ധിയുടെ ഭാരത രത്‌നയെ ചൊല്ലിയുള്ള വിവാദങ്ങള്‍ കോണ്‍ഗ്രസും എ.എ.പിയും തമ്മിലുള്ള സഖ്യ ചര്‍ച്ചകള്‍ വഴിതിരച്ചു വിടാനാണെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍. സിഖ് വിരുദ്ധ കലാപത്തെ ന്യായീകരിച്ചു എന്നാരോപിച്ച് എ.എ.പി എം.എല്‍.എ ജര്‍നൈല്‍ സിങ്ങ് ആയിരുന്നു രാജീവ് ഗാന്ധയുടെ ഭാരത് രത്‌ന തിരിച്ചെടുക്കണമെന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

എ.എ.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ താല്‍പര്യമില്ലാത്ത ദല്‍ഹി കോണ്‍ഗ്രസ് മേധാവി അജയ് മാക്കന്‍ ഈ വിവാദത്തെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read സിഖ് വിരുദ്ധ കലാപം; രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന തിരിച്ചെടുക്കണമെന്ന് ദല്‍ഹി നിയമസഭയില്‍ എ.എ.പി എം.എല്‍.എ

ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലേര്‍പ്പെടുമെന്ന് സൂചനകള്‍ പുറത്തു വരുന്നതിനിടേയാണ് വിവാദ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. അതേസമയം ഇത് കേവലം ഒരു എം.എല്‍.എയുടെ വ്യക്തിപരമായ ആവശ്യം മാത്രമാണെന്നും രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന തിരിച്ചെടുക്കുന്നതിനെ ആം ആദ്മി പാര്‍ട്ടി അനുകൂലിക്കുന്നില്ലെന്നും ദല്‍ഹി ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എ.എ.പി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു.

“രാജീവ് ഗാന്ധിയുടെ അമ്മയായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു. ആ വികാരത്തില്‍ അദ്ദേഹം ഒരു വന്‍ വൃക്ഷം നിലംപതിച്ചാല്‍ ഭൂമി കുലുങ്ങും എന്നു പറഞ്ഞു. അതിനെക്കുറിച്ച് എന്താണ് ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുക? കൊലപാതകത്തിന് അദ്ദേഹത്തെ ശിക്ഷിക്കാന്‍ കഴിയുമോ? അദ്ദേഹത്തനെതിരെ കൊലപാതക കുറ്റം ഒന്നും തന്നെയില്ല. അത് കൊണ്ട് ഇത് വികാരപരമായ ഒരു കാര്യമാണ്. എന്തിന് ജര്‍നൈല്‍ സിങ്ങ് വരെ അദ്ദേഹത്തിന്റെ വികാരം രേഖപ്പെടുത്തുകയാണ് ചെയ്തത്. എനിക്ക് ഒരു കാര്യം പറയാനുള്ളത് തുടക്കം മുതല്‍ അജയ് മാക്കന്‍ ഇതെ നിലപാടായിരുന്നു. അദ്ദേഹത്തിന് ഒരു ധാരണയില്‍ എത്താന്‍ താല്‍പര്യമില്ല”- ഗോയല്‍ സണ്‍ഡേ എക്‌സ്പ്രസിനോട് പറഞ്ഞു.

“അദ്ദേഹം സ്പീക്കറാണ്. സ്പീക്കറുടെ ജോലി സഖ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യലാണോ? കൂടുതലൊന്നും പറയാനില്ല” എന്നായിരുന്നു അജയ് മാക്കെന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.