ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ വ്യക്തമായ സൂചനകള്‍ പുറത്തുവന്നിട്ടും അതിനെ ആദ്യ ഫലസൂചനകളെന്നു പറഞ്ഞ് തള്ളി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്.

“ഇതെല്ലാം തുടക്കത്തിലെ ട്രന്റല്ലേ. പാര്‍ട്ടിക്ക് നന്നായി പെര്‍ഫോം ചെയ്യാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ” എന്നാണ് തെരഞ്ഞെടുപ്പു തിരിച്ചടിയോടു പ്രതികരിച്ചുകൊണ്ട് രാജ്‌നാഥ് സിങ് പറഞ്ഞത്.

ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. ഇതില്‍ നിലവിലെ ഫലസൂചനകള്‍ പ്രകാരം മധ്യപ്രദേശില്‍ 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിനാണ് ഈ തെരഞ്ഞെടുപ്പോടെ അവസാനമാകുന്നത്.

Also Read:തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിടുമ്പോള്‍ മാധ്യമങ്ങളെ കണ്ട് മോദി; തോല്‍വിയെക്കുറിച്ചുള്ള ചോദ്യത്തിനു മുമ്പില്‍ തിരിഞ്ഞുനടന്നു

ഛത്തീസ്ഗഢില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിച്ച ബി.ജെ.പിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് ഇതിനകം തന്നെ കേവലഭൂരിപക്ഷം മറികടന്നിട്ടുണ്ട്.

രാജസ്ഥാനില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ ശരിവെക്കും തരത്തിലാണ് ബി.ജെ.പിയുടെ പ്രകടനം.

മിസോറാമില്‍ പത്തുസീറ്റെങ്കിലും നേടുമെന്നു പറഞ്ഞ ബി.ജെ.പിക്ക് ഒരു സീറ്റില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കാനായത്.