കോഴിക്കോട്: മകന്റെ അറസ്റ്റിനെ കുറിച്ച് പ്രതികരിക്കാതെ കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീം. പണമിടപാടുമായി ബന്ധപ്പെട്ട് ഷബീര്‍ ദമാമിലെ ജയിലില്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല എന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

എം.എല്‍.എയുടെ മകളുടെ ഭര്‍ത്താവും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ ദമാം ജയിലില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. എം.എല്‍.എയുടെ മകന്‍ ഷബീര്‍ ടി.പി, മകളുടെ ഭര്‍ത്താവ് ഷബീര്‍ വയോളി എന്നിവരാണ് അറസ്റ്റിലായത്.


വ്യാഴാഴ്ച രാത്രി സന്നിധാനത്ത് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്; നൂറോളം പേര്‍ക്കെതിരെയാണ് കേസ്


അറസ്റ്റിലായ ഷബീര്‍ വയോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്. അതിനിടെ പി.ടി.എ റഹീം എം.എല്‍.എയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കുന്ദമംഗലത്ത് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ പണത്തിന്റെ കുത്തൊഴുത്ത് ഉണ്ടായിരുന്നെന്നും ഗൗരവമായ പ്രശ്‌നമാണ് ഇതെന്നും നടപടി വേണമെന്നും കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ് പ്രതികരിച്ചു.

വിഷയത്തില്‍ സി.പി.ഐ.എമ്മിന്റേയും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

പി.ടി.എ റഹീമിന്റെ മകനെതിരെ നേരത്തെ ഹവാല ആരോപണം ഉയര്‍ന്നിരുന്നെന്നും അന്നെല്ലാം അന്ന് നിഷേധിക്കുന്ന സമീപനമാണ് നേതാക്കള്‍ സ്വീകരിച്ചതെന്നും സി.പി.ഐ.എമ്മിന് തെരഞ്ഞെടുപ്പില്‍ സാമ്പത്തിക സഹായം ഒരുക്കുന്നത് ഇത്തരത്തിലാണെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പ്രതികരിച്ചു.