[]ന്യൂദല്‍ഹി: കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയയും ഉന്നത വ്യവസായ ധല്ലാളുമാരും തമ്മിലുള്ള  കുറ്റകരമായ ഫോണ്‍ സംഭാഷണത്തില്‍  14 കാര്യങ്ങളില്‍ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു.

സംഭാഷണങ്ങള്‍ വിശകലനം ചെയ്ത വിദഗ്ധ കമ്മിറ്റി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജസ്‌റിറിസ് ജി.എസ്.സിങ്ങവിയുടെയും വി.ഗോപാല ഗൗഡയുടെയും അദ്ധ്യക്ഷതയിലുള്ള ബഞ്ച്   പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും രത്തന്‍ ടാറ്റ വ്യാഴാഴ്ച്ച നല്‍കിയ റിട്ട് ഹര്‍ജിയിന്‍മേല്‍ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

തമിഴ്‌നാട് സര്‍ക്കാറിന്  ജന്റം പദ്ധതിക്ക് വേണ്ടി ടാറ്റ ലോ ഫ്‌ലോര്‍ ബസുകള്‍ വിതരണം ചെയ്തത്,  അനില്‍ അംബാനിയുടെ സാസന്‍ അള്‍ട്രാ മെഗാ പവര്‍ പ്രൊജക്ടിന് കല്‍ക്കരിപ്പാടം അനുവദിച്ചത്,  ജാര്‍ഘണ്ടിലെ സിങ്പം ജില്ലയിലെ അങ്കുവായില്‍ നിന്ന് ടാറ്റ സ്റ്റീലിന് ഇരുമ്പയിര് വിതരണം ചെയ്തത്,  ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്‍ അദ്ധ്യക്ഷന്‍ പ്രദീപ് ബജ്‌ലാലിനെ പൈപ്പ് ലൈന്‍ അഡൈ്വസറി കമ്മിറ്റിയുടെ ചെയര്‍മാനായി നിയോഗിച്ചത് തുടങ്ങിയ 8 കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നത്.

സര്‍ക്കാറിനോടും ഓഫീസിനോടും ചേര്‍ന്ന് സ്വകാര്യ സംരഭകര്‍ നേട്ടം കൊയ്തതായി പ്രഥമദൃഷ്ടിയില്‍ തന്നെ പ്രകടമാണെന്നും സിങ്ങ്‌വി അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംരംഭകരും തമ്മിലുള്ള അവിശുദ്ധ ബന്ധം തെളിയിക്കുന്നതാണ് ഫോണ്‍ സംഭാഷണം. അത്‌കൊണ്ട് തന്നെ സി.ബി.ഐ യുടെ നേരിട്ടുള്ളന്വേഷണം വേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.

ഒന്‍പതാമത്തെ കാര്യമായ റിലയന്‍സിന് ഇരുമ്പയിര് വിതരണം ചെയ്തത് ലോഹ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്ന ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് നിര്‍ദ്ദേശിക്കുമെന്നും എട്ടാമത്തെ പ്രശ്‌നമായി വരുന്ന അഴിമതി,ദുര്‍ന്നടത്തം എന്നിവ ഉചിതനടപടിക്കായി ചീഫ് ജസ്റ്റിസിന് നിര്‍ദ്ദേശിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

9 വര്‍ഷം കൊണ്ട് 300 കോടി ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിനുടമയായി വളര്‍ന്ന നീരാറാഡിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കാനും ശേഖരിക്കാനും 2007 നവംബര്‍ 16നാണ് കേന്ദ്ര മന്ദ്രി നിര്‍ദ്ദേശം നല്‍കിയത്.

സംഭാഷണങ്ങള്‍ പേപ്പറിലാക്കണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 3 മാസമെടുത്താണ് ടെലഫോണ്‍ സംഭാഷണം പകര്‍ത്തി തര്‍ജമ ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.