ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ച് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് ഹൈദരാബാദ് പൊലീസ്. തെലങ്കാനയില്‍ മെയ് ഏഴ് വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മര്‍ദ്ദനം.

പാചക വാതക സിലിണ്ടര്‍ നിറയ്ക്കാനും കുട്ടികള്‍ക്ക് പാലും വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങളും വാങ്ങാനിറങ്ങിയ ആളെയാണ് പൊലീസ് മര്‍ദ്ദിച്ചത്. ഇയാളുടെ വാഹനവും പൊലീസ് പിടിച്ചെടുത്തു.

ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ വണ്ടി കല്ലുപയോഗിച്ച് ഇടിച്ചുപൊളിച്ചു.

ഭക്ഷണമില്ലാതായതോടെയാണ് പുറത്തിറങ്ങിയതെന്നും വീട്ടികള്‍ കുട്ടികള്‍ വിശന്ന് കരയുകയാണെന്നും ഇദ്ദേഹം പറയുന്നുണ്ടായിരുന്നു. ‘കഴിഞ്ഞ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ട്. ഞങ്ങള്‍ക്ക് ഭക്ഷണമില്ല. ആരും ഞങ്ങള്‍ക്ക് പണം തന്നിട്ടില്ല. ഗ്യാസ് നിറക്കാനാണ് ഞാന്‍ പുറത്തിറങ്ങിയതെന്ന്് നിങ്ങളോട് പറഞ്ഞു. എന്നിട്ടും നിങ്ങളെന്നെ തല്ലുന്നു. എന്താണ് ഞാന്‍ ചെയ്ത തെറ്റ്?’, ഓട്ടോ ഡ്രൈവര്‍ പൊലീസുകാരനോട് ചോദിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നിരവധിപ്പേരാണ് പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത് ഭക്ഷ്യ വിതരണം എല്ലാവരിലെക്കും എത്തുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് പൊതുപ്രവര്‍ത്തകന്‍ എം ആദിത്യ റെഡ്ഡി ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.