മോഹന്‍ദാസിന്റെ ജാമ്യത്തിനിടയാക്കിയ പൊലീസ് വീഴ്ചയുടെ ആറ് കാരണങ്ങള്‍
Kerala News
മോഹന്‍ദാസിന്റെ ജാമ്യത്തിനിടയാക്കിയ പൊലീസ് വീഴ്ചയുടെ ആറ് കാരണങ്ങള്‍
ആദർശ് എം.കെ.
Tuesday, 11th August 2026, 11:55 am

 

കോഴിക്കോട്: ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ ദുര്‍ബലമായ വകുപ്പുകളുമാണ് മോഹന്‍ദാസിന് എളുപ്പം ജാമ്യം ലഭിക്കാന്‍ കാരണമായത്.

IT Act 66, Kerala Police Act 120(o), BNS 79, 192, 353(1)(b), 351(3). എന്നീ വകുപ്പുകളാണ് മോഹന്‍ദാസിനെതിരെ ചുമത്തിയത്. ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷം മാത്രമാണ് BNS 79 ചേര്‍ത്തത്.

കേസില്‍ ചുമത്തിയ കുറ്റങ്ങളില്‍ BNS 353(1)(b) മാത്രമാണ് ജാമ്യമില്ലാ വകുപ്പ്. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ BNSS 35(3) പ്രകാരം മുന്‍കൂട്ടി നോട്ടീസ് നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശം പൊലീസ് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നോട്ടീസ് നല്‍കുന്നത് സാധാരണ നിയമനടപടിയും നേരിട്ടുള്ള അറസ്റ്റ് അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമുള്ളതുമാണ്.

പൊലീസ് ഉന്നയിച്ച ദുര്‍ബല വാദങ്ങളും കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാത്തതും മോഹന്‍ദാസിന് ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കി.

ജാമ്യ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്ന ആറ് കാരണങ്ങള്‍,

1. നോട്ടീസ് നല്‍കിയില്ല (BNSS) 35(3))

ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റിന് മുന്‍പ് നോട്ടീസ് നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശം പോലീസ് പാലിച്ചില്ല.

2. ‘ഒളിവില്‍ പോകും’ എന്നതിന് തെളിവില്ല

സ്വന്തം വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത് എന്നതിനാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന പൊലീസിന്റെ വാദം കോടതി തള്ളി.

3. തെളിവ് നശിപ്പിക്കുമെന്ന വാദത്തിന് ഉറപ്പില്ല

ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് പൊതുവായി പറഞ്ഞതല്ലാതെ വ്യക്തമായ സാമഗ്രികളോ തെളിവുകളോ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നല്‍കാനായില്ല.

4. ഫോണും ഉപകരണങ്ങളും പിടിച്ചെടുത്തു

കേസിനാസ്പദമായ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക്, മോഡം തുടങ്ങിയവ പൊലീസ് മുമ്പേ പിടിച്ചെടുത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യകത ഇല്ലാതായി.

5. കസ്റ്റഡി അനിവാര്യമാണെന്ന് സ്ഥാപിച്ചില്ല

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നോ മറ്റ് പ്രതികളെ കണ്ടെത്താനുണ്ടെന്നോ ഉള്ള സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കസ്റ്റഡി നീട്ടിനല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

6. ആരോഗ്യനില

71 വയസ്സുള്ള പ്രതിയുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടി നല്‍കാനായില്ല.

കേരളത്തിന്റെ ആഭ്യന്തര വകുപ്പ് നടത്തിയ ഒന്നാന്തരം നാടകമായിരുന്നു ആര്‍.എസ്.എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റെന്നും പൊലീസിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞു കൊണ്ടുള്ള കോടതിയുടെ ജാമ്യ ഉത്തരവ് അതിന്റെ തെളിവാണെന്നും സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര കുറ്റപ്പെടുത്തി.

മോഹന്‍ദാസിന്റെ ജാമ്യ ഉത്തരവിനെ വിശകലനം ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു അവരുടെ വിമര്‍ശനം.

ഈ ഉത്തരവില്‍ ഏറ്റവും അസ്വസ്ഥപ്പെടുത്തുന്ന ചോദ്യം പ്രതിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ളതല്ല, അറസ്റ്റ് അനിവാര്യമായിരുന്നുവെന്ന് തെളിയിക്കാന്‍ പൊലീസിന് എന്തു കൊണ്ട് കഴിഞ്ഞില്ല എന്നതിനെക്കുറിച്ചാണ്.

അതിനാലാണ് ഈ ഉത്തരവ് ഒരു ജാമ്യ ഉത്തരവിനപ്പുറം കേരളത്തിലെ പൊലീസ് നടപടികളെക്കുറിച്ചുള്ള ഗൗരവമുള്ള ഒരു രാഷ്ട്രീയ രേഖയായി വായിക്കേണ്ടി വരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Police’s serious lapse led to Mohandas’s bail; six reasons cited in the bail order.

 

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.