കാണ്‍പൂര്‍: കാണ്‍പൂരില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് ഇറങ്ങുമ്പോള്‍ കാശ്മീരി താരം പര്‍വേസ് റസൂല്‍ കടന്ന് പോയിട്ടുണ്ടാവുക അഭിമാനത്തിന്റെ നിമിഷങ്ങളിലൂടെയായിരിക്കും. ദീര്‍ഘനാളത്തെ കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ഒടുവിലാണ് ജമ്മു-കാശ്മീരില്‍ നിന്നുമുള്ള ആദ്യഅന്താരാഷ്ട്ര താരമായ പര്‍വേസിന് വീണ്ടും ഇന്ത്യന്‍ ടീം അംഗമാകാന്‍ സാധിച്ചത്. എന്നാല്‍ മത്സരശേഷം മൈതാനം വിട്ട താരത്തിന് തോല്‍വിയുടെ പേരില്‍ മാത്രമല്ല പഴി കേള്‍ക്കേണ്ടി വന്നത്. മത്സരത്തിന് മുന്നോടിയായുള്ള ദേശീയ ഗാനാലാപന വേളയില്‍ താരം ചൂയിംഗം ചവയ്ക്കുകയായിരുന്നു എന്ന് വ്യാപകമായി ആരോപണം ഉയരുകയാണ്.

ദേശീയ ഗാനം പാടുന്നതിനിടെ ചൂയിംഗം ചവക്കുന്ന പര്‍വേസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താരം രാജ്യത്തെ അപമാനിച്ചെന്നാണ് മിക്ക കമന്റുകളും പറയുന്നത്. രാജ്യത്തിന്റെ ദേശീയ ഗാനത്തോട് ആദരവ് കാണിക്കാത്ത താരത്തെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് വരെ വിമര്‍ശകര്‍ പറയുന്നുണ്ട്. ടീം നായകനേയും ബി.സി.സി.ഐയേയും ടാഗ് ചെയ്ത് കൊണ്ടുള്ളതാണ് മിക്ക ട്വീറ്റുകളും.


Also Read: മലബാറിന്റെ ഫുട്‌ബോള്‍ ലഹരി നുണഞ്ഞ് മാവൂരിലെ സെവന്‍സ് ഗ്യാലറിയില്‍ അറബികളും


അതേസമയം, താരത്തിന്റേത് ഗുരുതരമായ വീഴ്ച്ചയല്ലെന്നും മനപ്പൂര്‍വ്വമല്ലാതെ പറ്റിയ പിഴവാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റെങ്കിലും മോര്‍ഗന്റെ വിക്കറ്റ് നേടിയ പര്‍വേസ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു.

താരത്തിനെതിരെ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും താക്കീതില്‍ കവിഞ്ഞ നടപടിയൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. 2014 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ പര്‍വേസ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ടീമില്‍ തിരികെയെത്തുന്നത്.