പാലക്കാട്: പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം തകര്‍ന്ന കെട്ടിടത്തില്‍ നിന്നും രണ്ടു സ്ത്രീകളടക്കം 13 പേരെ രക്ഷപ്പെടുത്തി. 11 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രണ്ടുപേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

ഒട്ടേറെ ആളുകള്‍ അകത്തു കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ എത്രപേരുണ്ടെന്ന് വ്യക്തമല്ല. എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും എക്‌സൈസ് വിഭാഗവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.


Read:  ആഗസ്റ്റ് 7 ന് രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്


ജെ.സി.ബി എത്തിച്ച് അവശിഷ്ടങ്ങള്‍ നീക്കുകയാണ്. പഴയ കെട്ടിടമാണ് തകര്‍ന്നത്. എട്ടു കടകളും ലോഡ്ജും മൂന്ന് ഓഫിസുകളുമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഉച്ചയ്ക്ക് ഒന്നേകാലിനാണ് സംഭവം.

കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. ഇരുമ്പ് ഗിര്‍ഡറുകളെ താങ്ങിയിരുന്ന തൂണ് മാറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, കലക്ടറോട് റിപ്പോര്‍ട്ട് തേടിയതായി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. മന്ത്രി വൈകീട്ട് അപകട സ്ഥലത്തെത്തും. അപകടം അറിഞ്ഞ ഉടനെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ മേധാവി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


Read:  യു.ഡി.എഫ് ഉന്നതാധികാരസമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവെച്ചു


പരിക്കേറ്റവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷ നല്‍കുന്നതിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്താന്‍ ഡി.എം.ഒയ്ക്കു നിര്‍ദേശം നല്‍കി. അടിയന്തര സഹായം ആവശ്യമുണ്ടെങ്കില്‍ മന്ത്രിയെ നേരിട്ടു ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.