തിരുവനന്തപുരം: ഹാദിയയുടെ അച്ഛനമ്മമാരാണെന്നതില്‍ അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.
സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെ സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഹാദിയയെന്നും അവളെ വളര്‍ത്തിയ അച്ഛനമ്മമാരായ നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ഇതെന്നും എന്‍.എസ് മാധവന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്‍ നിലപാട് വ്യക്തമാക്കിയത്.
“മുതിര്‍ന്നയാളുകള്‍ സമ്മര്‍ദത്തില്‍ കീഴടങ്ങുന്നത് നാം ചുറ്റും കാണുന്നതാണ്. എന്നാല്‍ ഹാദിയ അങ്ങനെ ചെയ്തില്ല. അവളെ വളര്‍ത്തിയ രീതി അതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു” മറ്റൊരു ട്വീറ്റില്‍ മാധവന്‍ വ്യക്തമാക്കി.
Dont Miss കളക്ടര്‍ ബ്രോ ഇനി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി
അച്ഛനൊപ്പവും ഭര്‍ത്താവിനൊപ്പവും വിടാതെ ഹാദിയയെ സേലത്തുള്ള കോളേജിലേക്ക് അയക്കാനായിരുന്നു കോടതിയുടെ തീരുമാനം. കോളേജിന്റെ ഡീന്‍ ആയിരിക്കും ഹാദിയയുടെ രക്ഷാധികാരിയെന്നും കോടതി അറിയിച്ചു. രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന വാദം കേള്‍ക്കലില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളായിരുന്നു.
എന്താണ് ഭാവിയെ കുറിച്ചുള്ള സ്വപ്നമെന്ന കോടതിയുടെ ചോദ്യത്തിന് “എനിക്ക് സ്വാതന്ത്ര്യം വേണം, വിശ്വാസത്തോടെ ജീവിക്കണം.” എന്നായിരുന്നു 24 കാരിയായ ഹാദിയയുടെ മറുപടി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അടുത്തതായി ഹാദിയയോട് ചോദിച്ചത് പഠനകാര്യങ്ങളെ കുറിച്ചായിരുന്നു. പഠിക്കാനുള്ള സമയമാണെന്ന് പറഞ്ഞ കോടതി പഠനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് പഠിക്കണമെന്ന് പറഞ്ഞ ഹാദിയ പക്ഷെ അത് സര്‍ക്കാരിന്റെ കാശു കൊണ്ട് വേണ്ടെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ സംരക്ഷണയില്‍ മതിയെന്നും വ്യക്തമാക്കി.
എന്നാല്‍ ഭര്‍ത്താവ് രക്ഷാധികാരിയല്ല ജീവിത പങ്കാളിയെന്ന് ചൂണ്ടിക്കാണിച്ച കോടതി പക്ഷെ ഹാദിയയുടെ രക്ഷകര്‍ത്തത്വം ഷെഫിനും അച്ഛന്‍ അശോകനും നല്‍കിയില്ല. പകരം സേലത്തുള്ള ഹോമിയോ മെഡിക്കല്‍ കോളേജിലേക്ക് പഠനം പൂര്‍ത്തിയാക്കാന്‍ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.
