സോയൂള്‍: ആണവായുധ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ രംഗത്ത്. നിലവുള്ള ആണവായുധങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തയ്യാറാണെന്നാണ് കിം പറഞ്ഞത്.

ഇതുസംബന്ധിച്ച വിഷയത്തില്‍ അമേരിക്ക ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെങ്കില്‍ ആണവായുധങ്ങള്‍ വേണ്ടെന്നു വയ്ക്കാമെന്നും പ്യോംഗ്യാംഗിലെത്തിയ ദക്ഷിണകൊറിയന്‍ ഉന്നതതല സംഘത്തിനെ കിം അറിയിച്ചു.

ആദ്യമായാണ് ഉത്തരകൊറിയ ആണവായുധ വിഷയത്തില്‍ അനുകൂല നിലപാടുമായി രംഗത്തെത്തുന്നത്. ദക്ഷിണകൊറിയയിലെ വിന്റര്‍ ഒളിന്പിക്‌സില്‍ ഉത്തരകൊറിയ പങ്കെടുത്തതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത്. കിമ്മിന്റെ പുതിയ നീക്കത്തില്‍ ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാമെന്നും യു.എസ് പ്രസിഡന്റ് ഡോള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധം ഏറെക്കാലമായി വഷളായ നിലയിലായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നും പരസ്പരം യുദ്ധഭീഷണി മുഴക്കിയിരുന്നു.