മിയാമി: ബാഴ്‌സലോണയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സ വിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതുതായി ടീമുമായി കരാറിലൊപ്പിട്ട യുവതാരം നെല്‍സണ്‍ സെമേഡോയുമായി കയര്‍ത്ത് നെയ്മര്‍ ബാഴ്‌സലോണയുടെ പരിശീലന ക്യാമ്പില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാളെ നടക്കാനിരിക്കുന്ന റയല്‍മാഡ്രിഡുമായുള്ള മത്സരത്തിനു മുന്നോടിയായുള്ള പരശീലനത്തിനിടെയാണ് സംഭവം. മിയാമിയിലാണ് ടീം പരിശീലനം നടത്തുന്നത്. സെമേഡോയുമായി നെയ്മര്‍ കയര്‍ക്കുന്നതിന്റെയും തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്യുന്നതിന്റെ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പരിശീലനത്തിനിടെ പരസ്പരം കോര്‍ക്കുകയായിരുന്നു താരങ്ങള്‍. സെമേഡോയുമായി കയര്‍ക്കുന്ന നെയ്മറെ പിടിച്ചു വയ്ക്കാന്‍ സഹതാരങ്ങളായ ഹാവിയര്‍ മഷറാനോയും സെര്‍ജിയോ ബസ്‌ക്യുറ്റ്‌സും ശ്രമിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്. അതേസമയം എന്താണ് ഇരുവരും തമ്മിലുള്ള അടിയ്ക്ക് കാരണമെന്നത് വ്യക്തമല്ല.


Also Read:  ആ തിരുവസ്ത്രം ഇട്ടോണ്ട് പേക്കൂത്ത് കാട്ടേണ്ടിയിരുന്നില്ല; കോമഡി ഉത്സവം വേദിയില്‍ ഡാന്‍സ് ചെയ്ത പള്ളീലച്ചനെ ആക്രമിച്ച് ക്രിസ്ത്യന്‍ മതമൗലിക വാദികള്‍ 


സംഭവത്തിന് പിന്നാലെ പന്ത് ചവിട്ടിത്തെറിപ്പിച്ചു കൊണ്ട് നെയ്മര്‍ ഗ്രൗണ്ട് വിടുകയായിരുന്നു. ഉടനെ തന്നെ പരിശീലനം അവസാനിപ്പിച്ച് നെയ്മര്‍ സ്ഥലത്തു നിന്നും പോവുകയായിരുന്നു. മികച്ച ഫോമിലുള്ള നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ശ്ക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. ഇതോടെ താരം ഉടനെ ടീം വിടുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

222 മില്ല്യണ്‍ പൗണ്ടിന്റെ റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ പി.എസ്.ജി ശ്രമിക്കുന്നതായാണ് കേള്‍ക്കുന്നത്. നെയ്മറും ബാഴ്‌സ വിടാന്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്ലബ്ബില്‍ തുടരണമെന്ന് ആവശ്യപ്പെടാന്‍ കഴിഞ്ഞ ദിവസം നെയ്മറുമായി ബാഴ്‌സലോണ താരം ജെറാള്‍ഡ് പിക്വെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഇതിനു പിന്നാലെ എം.എസ്.എന്‍ ത്രയത്തിലെ മെസിയും സുവാരസും നെയ്മറുമായി ട്രാന്‍സ്ഫര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ബാഴ്‌സയില്‍ തുടരുന്നതില്‍ താരത്തിന് അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ നെയ്മറോട് പി.എസ്.ജിയില്‍ നിന്നുമുള്ള ഓഫര്‍ സ്വീകരിക്കരുതെന്ന് പിക്വെയും റിക്കിട്ടിച്ചും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.