മുംബൈ: മുംബൈയില്‍ മാംസ നിരോധനം ഹൈക്കോടതി റദ്ദുചെയ്തു.

ജൈനമതക്കാരുടെ ഉപവാസം പ്രമാണിച്ച് ഈ മാസം 17 ന് പ്രഖ്യാപിച്ച മാംസ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിരോധനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ  വ്യാപക
പ്രതിഷേധം ഉണ്ടായിരുന്നു.

മാംസ നിരോധനത്തിനെതിരെ മട്ടന്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു

മുംബൈ പോലുള്ള നഗരത്തില്‍ ഇറച്ചി നിരോധനം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.

സെപ്തംബര്‍ 10, 13, 17, 18 തീയതികളിലാണ് നേരത്തെ നഗരത്തില്‍ ഇറച്ചിവില്പന നിരോധിച്ചിരുന്നത്. എന്നാല്‍ വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടു ദിവസമാക്കി കുറക്കുകയായിരുന്നു.

മാംസ നിരോധനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടിയും ഭരണപക്ഷവും ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. ശിവസേനയും എം.എന്‍.എസ്സും കോണ്‍ഗ്രസ്സും എന്‍.സി.പി.യും ശക്തമായ പ്രക്ഷോഭപരിപാടികളാണ് നടത്തിയത്.

ജൈനമതക്കാരുടെ ഉപവാസം പ്രമാണിച്ച് 1994 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ആദ്യമായി ഇറച്ചിനിരോധനം കൊണ്ടുവന്നത്.

പത്ത് വര്‍ഷത്തിന് ശേഷം രണ്ട് ദിവസത്തെ  നിരോധനം നാല് ദിവസമാക്കി  വര്‍ദ്ധിപ്പിച്ചു.

എന്നാല്‍ ഇത്തരമൊരു നിരോധനത്തില്‍ യാതൊരു അര്‍ത്ഥവും കാണുന്നില്ലെന്നും അഹിംസയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ മത്സ്യവും മുട്ടയും എല്ലാം നിരോധിക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചു.