malapparambu-school

 

തിരുവനന്തപുരം: സുപ്രീം കോടതി പൂട്ടാനുത്തരവിട്ട കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാകും. സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറല്‍ നാളെ ഹൈക്കോടതിയെ അറിയിക്കും. ഏറ്റെടുക്കലിനെക്കുറിച്ചുള്ള സാമ്പത്തിക ബാധ്യതയെക്കുറിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചിരുന്നു. ഇതിനായി എല്ലാവശങ്ങളും പരിശോധിക്കണം. കൂടുതല്‍ സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ നിയമ ഭേദഗതിക്ക് ശ്രമിക്കും. കൂട്ടായ തീരുമാനത്തിലൂടെയാകും നടപടികള്‍ എടുക്കുകയെന്നും മന്ത്രി പറഞ്ഞു. മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥി സംഘടനകളായ എസ്.എഫ്.ഐയും കെ.എസ.്‌യുവും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കോഴിക്കോട് മലാപ്പറമ്പ് സ്‌കൂളില്‍ പ്രതിഷേധം തുടരുകയാണ്. പൊലീസ് സേനയെ സ്‌കൂളില്‍ നിന്ന് ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. ജൂണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. അതേസമയം എ.ഇ.ഒ സ്‌കൂളില്‍ പ്രവേശിക്കുന്നത് എന്തുവിലകൊടുത്തും തടയുമെന്നാണ് സമരസമിതിയുടെ നിലപാട്.