
കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്ന പോലീസ് കാക്കിയുടെ വില കാണിക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. പി.കെ കൃഷ്ണദാസിന്റെ പണം കണ്ട് പോലീസ് വാലാട്ടരുതെന്നും ഇപ്പോഴുള്ളതിനേക്കാള്‍ വലിയ തെളിവ്് ലഭിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
നേരത്തേ കോളേജിലെ ഇടിമുറിയില്‍ കണ്ട രക്തക്കറ ജിഷ്ണുവിന്റെ അതേ ഗ്രൂപ്പിലുള്ളതാണെന്ന് ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മഹിജയുടെ പ്രതികരണം. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് രക്തക്കറയുടെ ഫോറന്‍സിക് പരിശോധന നടന്നത്.
കൊല്ലപ്പെട്ട ജിഷ്ണുവിന്റേതാണോ ഈ രക്തമെന്നാണ് ഇനി അറിയാനുള്ളത്. ഇതിനായി ഡി.എന്‍.എ പരിശോധന ആവശ്യമാണ്. കോളേജ് പി.ആര്.ഒ സഞ്ജിത്ത് വിശ്വനാഥഥിന്റെ മുറിയാണ് കോളേജിലെ ഇടിമുറി. ഇവിടെ നിന്നാണ് രക്തക്കറ കണ്ടെത്തിയത്.
Also Read: അച്ഛനും മകനും ഫിഫ്റ്റിയടിച്ചു; ചരിത്രത്തിന് സാക്ഷിയായി ആരാധകര്‍
ജിഷ്ണുവിനെ ഇടിമുറിയില്‍ വെച്ച് മര്‍ദ്ദിച്ചിരുന്നുവെന്ന് നേരത്തേ തന്നെ സഹപാഠികള്‍ ആരോപിച്ചിരുന്നു. ജിഷ്ണു ആത്മഹത്യ ചെയ്തതല്ല, കൊന്ന് കെട്ടിത്തൂക്കിയതാണെന്ന വാദത്തില്‍ ബന്ധുക്കള്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ കോപ്പിയടി പിടിച്ചതിന് മുറിയില്‍ വിളിച്ച് വരുത്തി ഉപദേശിക്കുക മാതമാണ് ചെയ്തത് എന്നാണ് അധികൃതര്‍ പറഞ്ഞത്.
ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നത് ബന്ധുക്കളുടെയും സഹപാഠികളുടെയും വാദത്തിന് ബലം കൂട്ടുന്നു. ജിഷ്ണുവിന്റെ മുഖത്തും കയ്യിലുമാണ് മുറിവിന്റെ പാടുകള്‍ ഉണ്ടായിരുന്നത്.
