ഫെബ്രുവരി 23ന് നടന്ന രഞ്ജി ട്രോഫി പ്ലേ ഓഫ് മത്സരത്തില്‍ ആന്ധ്രക്കെതിരെ മധ്യപ്രദേശ് 4 റണ്‍സിനാണ് വിജയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 234 റണ്‍സിന് ഓള്‍ ഔട്ട് ആയ എം.പിക്കെഎതിരെ തുടര്‍ബാറ്റിങ്ങില്‍ 172 റണ്‍സ് ആണ് ആന്ധ്ര നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 107ന് മധ്യപ്രദേശ് വീണപ്പോള്‍ 165 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ആന്ധ്രയുടെ മുന്‍ ക്യാപ്റ്റനായ ഹനുമാ വിഹാരി മാത്രമാണ് ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്. 136 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറികള്‍ അടക്കം 55 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ആന്ധ്രക്കെതിരെ തകര്‍പ്പന്‍ വിജയത്തോടെ മധ്യപ്രദേശ് രഞ്ജി ട്രോഫി സെമിഫൈനല്‍ യോഗ്യത നേടിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ മധ്യപ്രദേശിനു വേണ്ടി ഹിമന്‍ഷൂ മാന്‍ട്രി 107 പന്തില്‍ നിന്ന് 6 ബൗണ്ടറികള്‍ അടക്കം 43 റണ്‍സ് നേടി. വെങ്കിടേഷ് അയ്യര്‍ 39 പന്തില്‍ നിന്ന് 17 റണ്‍സും നേടി. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആന്ധ്ര ബൗളിങ് നിരയില്‍ ലാലിദ് മോഹന്‍, കെ.വി. ശശികാന്ത് എന്നിവര്‍ മൂന്നു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ നിതീഷ് കുമാര്‍ റെഡി നാലു വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

തുടര്‍ ബാറ്റിങ്ങില്‍ ആന്ധ്രക്ക് വേണ്ടി വിഹാരിക്ക് പുറമെ സ്‌കോര്‍ ഉയര്‍ത്തിയത് 20 റണ്‍സ് നേടിയ നിതീഷ് കുമാറും 22 റണ്‍സ് നേടിയ അശ്വിന്‍ ഹെബ്ബാറുമാണ്. അനുഭവ് അഗര്‍വാളിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ആന്ധ്രയെ തകര്‍ച്ചയില്‍ എത്തിച്ചത്. 19 ഓവര്‍ എറിഞ്ഞ് ഒരു മെയ്ഡന്‍ അടക്കം 52 റണ്‍സ് വിട്ടുകൊടുത്താണ് ആറുവിക്കറ്റ് സ്വന്തമാക്കിയത്. 2.74 എന്ന ഇക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. കുല്‍വാന്ത് ഗജ്‌റോളിയ രണ്ട് വിക്കറ്റ് നേടി.

ആവേശകരമായ അവസാന വിക്കറ്റില്‍ 4 റണ്‍സ് മാത്രമായിരുന്നു ആന്ധ്രയ്ക്ക് വിജയിക്കാന്‍ വേണ്ടത്. എന്നാല്‍ 68.3 ഓവര്‍ പിന്നിട്ടപ്പോള്‍ ഗിരിനാഥ് റെഡ്ഡിയുടെ വിക്കറ്റ് വീഴ്ത്തിയതോടെ മത്സരം പൂര്‍ണമാവുകയായിരുന്നു. ഗജ്‌റോളിയ തന്നെ രണ്ടാമത്തെ വിക്കറ്റ് സ്വന്തമാക്കിയത് എം.പിയെ സെമി ഫൈനലില്‍ എത്തിച്ചു കൊണ്ടായിരുന്നു.

 

Content Highlight: Madhya  Predesh Qualified Ranji Trophy Semi Final