nilambur-maoist

ന്യൂദല്‍ഹി: കേരളത്തിലെ ജനങ്ങള്‍ക്ക് മാവോയിസ്റ്റ് അനുകൂല മനോഭാവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച പോലീസ് നടപടിയെ അനുകൂലിച്ചുകൊണ്ട് ആഭ്യന്തര ഉപദേഷ്ടാവ് വിജയകുമാര്‍ ആണ് ഇക്കാര്യം പറഞ്ഞത്.

നിലമ്പൂരില്‍ പോലീസ് കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന്  മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ കുറിച്ച് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ മാവോയ്‌സിറ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച പോലീസ് നടപടിയെ അനുകൂലിക്കുന്നു. കേരളത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലല്ലെന്നും പോലീസ് ആയുധം ഉപയോഗിച്ചത് നിയമപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിച്ച ശേഷം ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മാവോയിസ്റ്റുകളെ നേരിടാന്‍ ഒരു ബറ്റാലിയന്‍ സേനയെ കൂടി വേണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.