ന്യൂദൽഹി: ഹിന്ദു സന്യാസിയുടെ കാൽതൊട്ട് വന്ദിക്കുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ എന്ന പേരിൽ ജനം ടി.വി നൽകിയ വാർത്ത വസ്തുതാവിരുദ്ധം.

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന മതനേതാക്കളുടെയും സന്യാസിമാരുടെയും യോഗത്തിന് ശേഷം എടുത്ത ദൃശ്യങ്ങൾ വളച്ചൊടിച്ചാണ് ചാനൽ ഇത്തരമൊരു വാർത്ത പ്രചരിപ്പിച്ചത്.

യോഗത്തിനിടെയുള്ള സംഭാഷണത്തിനിടയിൽ പ്രസിഡന്റ് മസൂദ് പെസസ്കിയാൻ കൈവശമുണ്ടായിരുന്ന ഒരു പേപ്പർ അബദ്ധത്തിൽ നിലത്തു വീഴുകയായിരുന്നു. അത് തിരിച്ചെടുക്കാൻ അദ്ദേഹം താഴേക്ക് കുനിയുകയും, എന്നാൽ അദ്ദേഹത്തിന് എടുക്കാൻ കഴിയുന്നതിന് മുൻപ് തന്നെ മുന്നിലുണ്ടായിരുന്ന സന്യാസി അത് താഴെനിന്ന് എടുത്ത് നൽകുകയുമാണ് ചെയ്തത്.

തികച്ചും സ്വാഭാവികമായി നടന്ന ഈ സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് മാത്രമെടുത്ത് വളച്ചൊടിച്ചാണ് ജനം ടി.വി തെറ്റായ രീതിയിൽ വാർത്തയാക്കിയത്.

ഇന്ത്യൻ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ‘ഇറാൻ ഇൻ അറബിക്’ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് രംഗത്തെത്തി.

ഇന്ത്യൻ സന്യാസിയുടെ പാദം തൊട്ടെന്ന പ്രചാരണം തെറ്റാണെന്നും, ഇന്ത്യൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കയ്യിൽനിന്ന് താഴെ വീണ പേപ്പർ എടുക്കാൻ പ്രസിഡന്റ് മസൂദ് പെസസ്കിയാൻ കുനിയുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റിന് പുറമെ അംഗരാജ്യങ്ങളിലെ വിവിധ രാഷ്ട്രത്തലവന്മാരും വിദേശകാര്യ പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമാണ് നിലവിൽ ന്യൂദൽഹിയിൽ ഉള്ളത്.

Content Highlight:Jana TV’s false claim that the Iranian president touched and bowed at the feet of a Hindu monk has been debunked.