ജമ്മു: ജമ്മുകശ്മീരിലെ അനന്ത് നാഗ് മണ്ഡലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഹാസ്‌നെയ്ന്‍ മസൂദിയ്ക്ക് ജയം.

ഇവിടെ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് പ്രസിഡന്റായ ഗുലാം അഹമ്മദ് മിറാണ്. ഇവിടെ മൂന്നാം സ്ഥാനത്താണ് പി.ഡി.പി സ്ഥാനാര്‍ത്ഥിയായ മെഹ്ബൂബാ മുഫ്തി. പോളിങ് ശതമാനം ഏറ്റവും കുറഞ്ഞ മണ്ഡലങ്ങൡലൊന്നായിരുന്നു ഇത്. 8.75% വോട്ടുമാത്രമാണ് ഇവിടെ പോള്‍ ചെയ്തത്.

2014ല്‍ പി.ഡി.പി നേതാവായ മെഹ്ബൂബ മുഫ്തി വിജയിച്ച മണ്ഡലമാണിത്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി മുന്നേറ്റം കാഴ്ചവെച്ചതോടെ മെഹ്ബൂബ എം.പി സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രി പദം ഏറ്റെടുക്കുകയായിരുന്നു. ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടത്താന്‍ കഴിഞ്ഞിരുന്നില്ല.

ആറ് മണ്ഡലങ്ങളാണ് ജമ്മുകശ്മീരിലുള്ളത്. ഇതില്‍ മൂന്ന് മണ്ഡലങ്ങളിലും നാഷണല്‍ കോണ്‍ഫറന്‍സാണ് മുന്നിട്ടു നില്‍ക്കുന്നത്. രണ്ടു മണ്ഡലങ്ങളില്‍ ബി.ജെ.പിയും മുന്നിട്ടു നില്‍ക്കുന്നു. ലഡാക്ക് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ടു നില്‍ക്കുന്നത്.

ജമ്മു, ബാരാമുള്ള, ശ്രീനഗര്‍, ഉധംപൂര്‍, അനന്ത്‌നാഗ്, ലഡാക്ക് എന്നിവയാണ് ജമ്മുകശ്മീരിലെ മണ്ഡലങ്ങള്‍.