ഐ.പി.എല്‍ 202ല്‍ മാര്‍ച്ച് 24ന് നടക്കുന്ന ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരിക്കെ ടീം വിട്ട് മുംബൈ ഇന്ത്യന്‍സിലെത്തിയ ഹര്‍ദിക്, മുംബൈയെ നയിക്കുന്ന ആദ്യ മത്സരമാണിത്. മുംബൈ ഇന്ത്യന്‍സിന്റെ നായകനാകുന്ന സമ്മര്‍ദത്തിനൊപ്പം തന്റെ പഴയ ടീമിനെതിരെ പഴയ ഹോം സ്‌റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ സമ്മര്‍ദവും ഹര്‍ദിക് പാണ്ഡ്യക്ക് മറികടക്കാനുണ്ടാകും.

 

ഹോം ക്രൗഡിന് മുമ്പില്‍ വിജയത്തോടെ സീസണ്‍ ആരംഭിക്കുക എന്ന ഏക ലക്ഷ്യമായിരിക്കും ടൈറ്റന്‍സിനുണ്ടാവുക. ശുഭ്മന്‍ ഗില്ലിന്റെ കീഴിലാണ് ടൈറ്റന്‍സ് ആദ്യ അങ്കത്തിനിറങ്ങുന്നത്. ഐ.പി.എല്‍ 2024ലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ഗില്‍.

മത്സരത്തില്‍ ശുഭ്മന്‍ ഗില്‍ തന്റെയും ടീമിന്റെയും സകല ശക്തിയും ഉപയോഗിക്കുമെന്നുറപ്പാണ്. ഇത്തരത്തില്‍ മത്സരത്തില്‍ തിളങ്ങാന്‍ സാധ്യതയുള്ള സൂപ്പര്‍ താരത്തിന്റെ പ്രാക്ടീസ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. അഫ്ഗാന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാന്റെ നെറ്റ് സെഷനിന്റെ വീഡിയോ ആണ് ടൈറ്റന്‍സ് പങ്കുവെച്ചിരിക്കുന്നത്.

എണ്ണം പറഞ്ഞ ക്ലാസിക് ഷോട്ടുകളും അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളും കളിക്കുന്ന റാഷിദിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നോ ലുക് സിക്‌സറുകളും ഹെലികോപ്റ്റര്‍ ഷോട്ടും സ്‌നേക്ക് ഷോട്ടുമായി ബാറ്റിങ്ങില്‍ മുംബൈ നിരയ്ക്ക് മേല്‍ വിനാശം വിതയ്ക്കാന്‍ ഒരുങ്ങുകയാണ് റാഷിദ്.