K.C-Joseph-2

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ ദ്രുതപരിശോധനയക്ക് ഉത്തരവ്. തലശ്ശേരി വിജിലന്‍സ് കോടതിയാണ് ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ടത്.

മന്ത്രിയായിരിക്കെ അഞ്ചുവര്‍ഷത്തിനിടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കാണിച്ച് ഇരിക്കൂര്‍മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.വി ഷാജിയാണ് പരാതി നല്‍കിയത്.

2011 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ സ്വത്ത് വിവരത്തില്‍ നിന്നും 18 ലക്ഷത്തോളം രൂപയുടെ വര്‍ദ്ധനയാണ് 2016 ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ സ്വത്ത് വിവരത്തില്‍ ഉണ്ടായത്.

ഇത്രയും സ്വത്ത് എങ്ങനെ ഈ അഞ്ചുവര്‍ഷത്തിനിടെ അദ്ദേഹം സമ്പാദിച്ചു എന്നാണ് പരാതിയില്‍ ചോദിക്കുന്നത്. ഇത്രയും സ്വത്ത് കെ.സി ജോസഫ് അനധികൃതമായി സമ്പാദിച്ചതാണെന്നാണ് ഷാജി പരാതിയില്‍ ആരോപിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ വിജിലന്‍സ് കോടതി ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.