[]കറാച്ചി: മടിശീലയിലെ പണക്കിലുക്കത്തിന്റെ പവ്വറിനാല്‍ ലോകക്രിക്കറ്റില്‍ വല്യേട്ടന്‍ ചമയുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ബി.സി.സി.ഐ യുടെ ഇഷ്ടങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പോലും പ്രവര്‍ത്തിക്കൂ.[]

രാജ്യം സാമ്പത്തിക പ്രതിസന്ധിയി- ലാണെങ്കിലും അല്ലെങ്കിലും വാര്‍ഷിക കണക്കെടുപ്പില്‍ എല്ലാ തവണയും കോടികളുടെ ലാഭ കണക്ക് മാത്രം അവതരിപ്പിക്കുന്ന കായിക സംഘടനയാണ് ബി.സി.സി.ഐ

അങ്ങിനെയുള്ള ബി.സി.സി.ഐയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത്തിരികുഞ്ഞന്‍മാരായ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും പുറത്തു വിട്ടു ഇന്നലെ ഒരു കണക്ക്. ലാഭ കണക്കല്ല. നഷ്ട കണക്ക്്. കോടികളുടെ നഷ്ടകണക്ക്.

അതിന് കാരണക്കാരോ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും. പാക്കിസ്താനുമായുള്ള സംയുക്ത പരമ്പരകള്‍ നിര്‍ത്തി വെച്ചത് മൂലം പിസിബിക്കുണ്ടായ നഷ്ടം 1,6 മില്ല്യണ്‍ ഡോളര്‍. ഏകദേശം പത്ത് കോടിയിലധികം വരുന്ന ഇന്ത്യന്‍ മണി.

ഇന്ത്യയുമായി മത്സരങ്ങള്‍ കളിക്കാനാവാത്തതിന്റെ പേരില്‍ മുന്‍പേ ഉണ്ടാക്കിയ ധാരണ പ്രകരം ടെന്‍ സ്‌പോര്‍ട്‌സിന് മടക്കി നല്‍കേണ്ട തുകയാണിത്.

ഇന്ത്യയുമായുള്ള ഒരു പരമ്പര ഏകദേശം 400 കോടിയോളം രൂപ വരുമാനമുണ്ടാക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മനസ്സില്‍ കണ്ടാണ് പാക്കിസ്താന്‍ ടെന്‍ സ്‌പോര്‍ട്‌സുമായി കരാറിലേര്‍പ്പെട്ടത്.

എന്നാല്‍ മുംബൈ ആക്രമണത്തിനു ശേഷം പാക്കിസ്താനുമായി പരമ്പര വേണ്ടെന്ന സര്‍ക്കാറിന്റെ തീരുമാനം ഇവര്‍ക്ക് വിനയായി. ജൂണ്‍ നാലിന് പി.സി.ബിയുമായുള്ള ടെന്‍ സ്‌പോര്‍സിന്റെ നാല് വര്‍ഷ കരാര്‍ കാലാവധി കഴിഞ്ഞിരുന്നു.

എന്നാലിക്കാലയളവില്‍ ഇന്ത്യയും പാക്കിസ്താനും പര്‌സ്പരം പരമ്പരകള്‍ കളിച്ചിട്ടില്ല. ഇത് തങ്ങള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കി എന്ന കാരണത്താലാണ് ടെന്‍ സ്‌പോര്‍സ് പി.സി.ബിയുടെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.