മുംബൈ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന തകര്‍ച്ചയില്‍ നിന്നു ലാഭം കിട്ടുന്ന ആരെങ്കിലും കാണുമോ? ഉണ്ടെന്നാണ് അതിനുള്ള ഉത്തരം. രാജ്യത്തെ സിനിമാ മേഖലയ്ക്കാണ് സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച കൊണ്ടു നേട്ടമുണ്ടായതെന്നു വെളിപ്പെടുത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടി-സ്‌ക്രീന്‍ തിയേറ്ററുകളുടെ ഉടമസ്ഥരായ പി.വി.ആര്‍ ലിമിറ്റഡാണ്.

ജൂലൈ-സെപ്റ്റംബര്‍ സമയമിറങ്ങിയ സിനിമകള്‍ കുറഞ്ഞ ബജറ്റിലുള്ളവയാണെങ്കിലും താരസാന്നിധ്യമില്ലെങ്കിലും സ്വന്തമാക്കിയ നേട്ടം ആളുകളെ അത്ഭുതപ്പെടുത്തുമെന്ന് പി.വി.ആര്‍ പിക്‌ചേഴ്‌സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കമല്‍ ജിയാന്‍ചന്ദാനി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പ്രതികൂല സാഹചര്യത്തെ നേരിടാന്‍ ജനങ്ങള്‍ ഒളിച്ചോടുകയാണെന്നും അതിനുവേണ്ടി അവര്‍ കണ്ടെത്തുന്നത് സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് പി.വി.ആറിന്റെ ഓഹരിയിലും പ്രതിഫലിച്ചുവെന്നാണ് ബ്ലൂംബര്‍ഗിനു വേണ്ടി പഠനം നടത്തിയ 26 അനലിസ്റ്റുകളില്‍ 17 പേരും കണ്ടെത്തിയത്.

ബിസിനസില്‍ നേട്ടമുണ്ടായതോടെ തിയേറ്ററുകളിലെ കാഴ്ചാ സംവിധാനം മെച്ചപ്പെടുത്താനായി കനേഡിയന്‍ മോഷന്‍ ടെക്‌നോളജി പ്ലെയറായ ഡി-ബോക്‌സ് ടെക്‌നോളജീസുമായി പി.വി.ആര്‍ കൈകോര്‍ത്തുകഴിഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വരുമാനത്തിന്റെ 57.5 ശതമാനം പി.വി.ആറിനു ലഭിക്കുന്നത് ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ്. 27.5 ശതമാനം പോപ്‌കോണ്‍, സോഡ തുടങ്ങിയ ഭക്ഷണ സാധനങ്ങളില്‍ നിന്നും. ബാക്കി 10 ശതമാനം പരസ്യത്തില്‍ നിന്നാണ്.

പരസ്യത്തെ സമ്പദ്‌വ്യവസ്ഥ ബാധിക്കുമെന്നാണ് പി.വി.ആറിന്റെ കണക്കുകൂട്ടല്‍. തങ്ങള്‍ക്കു സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയില്‍ സന്തോഷമില്ലെന്നും എന്നാല്‍ പരാതികളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.