ന്യൂദല്‍ഹി: താരങ്ങള്‍ക്കെതിരെയുള്ള അച്ചടക്കനടപടി ഏകാധിപത്യപരമല്ലെന്നും ജനാധിപത്യപരമാണെന്നും ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന്‍. അസോസിയേഷന്‍ നടപടിയ്‌ക്കെതിരെ ഇന്ത്യന്‍ ടെന്നിസ് താരം മഹേഷ് ഭൂപതിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് അസോസിയേഷന്‍ ഇക്കാര്യം പത്രം കുറിപ്പില്‍ പറഞ്ഞത്.

അസോസിയേഷന്റെ പ്രവര്‍ത്തനം വണ്‍മാന്‍ ഷോ അല്ലെന്നും ജനാധിപത്യ രീതിയിലുള്ളതാണെന്നും അസോസിയേഷന്‍ അറിയിച്ചു. താരങ്ങള്‍ അച്ചടക്കം ലംഘിക്കുമ്പോഴാണ് അതിനെതിരെ നടപടിയെടുക്കുന്നത്. []

അതില്‍ വികാരപരമായി ഒന്നുമില്ല. അച്ചടക്ക ലംഘനം നടത്തിയത് ആരായാലും അവര്‍ക്കെതിരെ അസോസിയേഷന്‍ നടപടിയെടുത്തിരിക്കും. വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തിനുപിന്നില്‍ അനില്‍ ഖന്നയാണെന്ന ആരോപണം ശരിയല്ല.

എതിക്‌സ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 12 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. വിലക്കിനോട് അനില്‍ ഖന്നയ്ക്ക് എതിര്‍പ്പായിരുന്നെങ്കിലും ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുകയായിരുന്നു. താരങ്ങളുടെ അച്ചടക്കം ഉറപ്പാക്കാനായിരുന്നു നടപടി.

ഭൂപതിക്കും റോഹന്‍ ബൊപ്പണ്ണയ്ക്കും രണ്ടുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ഖന്നയുടെ സഹായികളല്ല തങ്ങളെന്ന് വ്യക്തമാക്കിയാണ് അംഗങ്ങള്‍ ഭൂപതിക്കെതിരെ രംഗത്തെത്തിയത്.