തോല്‍വിക്കൊപ്പം ജയമെത്തിക്കാം, കൂടെ വിന്‍ഡീസിനെയും വെട്ടാം; ലങ്ക കീഴടക്കാന്‍ ഇന്ത്യയിറങ്ങുന്നു
Sports News
തോല്‍വിക്കൊപ്പം ജയമെത്തിക്കാം, കൂടെ വിന്‍ഡീസിനെയും വെട്ടാം; ലങ്ക കീഴടക്കാന്‍ ഇന്ത്യയിറങ്ങുന്നു
ആദർശ് എം.കെ.
Wednesday, 12th August 2026, 12:23 pm

 

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടത്തിന് കളമൊരുങ്ങുകയാണ്. രണ്ട് ടെസ്റ്റുകള്‍ക്കായാണ് ഗില്ലും സംഘവും മരതകദ്വീപില്‍ കളത്തിലിറങ്ങുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിടുന്ന ഇരുവര്‍ക്കും വിജയം അനിവാര്യമായതിനാല്‍ രണം അല്ലെങ്കില്‍ മരണം എന്ന ആറ്റിറ്റ്യൂഡില്‍ തന്നെയാകും സന്ദര്‍ശകരും ആതിഥേയരും കൊമ്പുകോര്‍ക്കുക.

ഓഗസ്റ്റ് 15ന് ഗല്ലെയാണ് ആദ്യ മത്സരം. 19 വരെ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം 23 മുതല്‍ 27 വരെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ രണ്ടാം ടെസ്റ്റും അരങ്ങേറും.

ഈ രണ്ട് ടെസ്റ്റിലും വിജയിച്ചാല്‍ ഇന്ത്യയുടെ ആകെ ജയം ‘തോല്‍വിക്കൊപ്പമെത്തും’.

1932ല്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് കളിച്ച ഇന്ത്യ ഇതുവരെ 599 ലോങ്ങര്‍ ഫോര്‍മാറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 186 മത്സരത്തില്‍ വിജയിച്ചപ്പോള്‍ 188ല്‍ പരാജയമറിഞ്ഞു. 224 മത്സരങ്ങള്‍ സമനിലയിലും ഒരെണ്ണം ടൈയിലും അവസാനിക്കുകയും ചെയ്തു.

ലങ്കന്‍ പര്യടനത്തിലെ രണ്ട് മത്സരത്തിലും വിജയം നേടാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ ആകെ ജയം 188ല്‍, അതായത് ആകെ തോല്‍വിയുടെ എണ്ണത്തിനൊപ്പമെത്തും.

ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ടീം. Photo: Wikipedia

ഇതിന് പുറമെ ഈ രണ്ട് മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവുമധികം മത്സരം വിജയിച്ച നാലാമത് ടീം എന്ന നേട്ടത്തിലേക്കും ഇന്ത്യയെത്തും.

നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവരാണ് ഈ നേട്ടത്തില്‍ നിലവില്‍ പോഡിയത്തിലുള്ളത്.

തങ്ങളുടെ സുവര്‍ണയുഗത്തില്‍ നേടിയ തേരോട്ടങ്ങളുടെ കരുത്തില്‍ 187 വിജയവുമായി വെസ്റ്റ് ഇന്‍ഡീസാണ് നാലാമത്.

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം വിജയം

(ടീം – ആകെ മത്സരം – വിജയം – പരാജയം – സമനില എന്നീ ക്രമത്തില്‍)

ഓസ്‌ട്രേലിയ – 882 – 426 – 235 – 219

ഇംഗ്ലണ്ട് – 1097 – 405 – 336 – 356

സൗത്ത് ആഫ്രിക്ക – 479 – 191 – 162 – 126

വെസ്റ്റ് ഇന്‍ഡീസ് – 596 – 187 – 224 – 184

ഇന്ത്യ – 599 – 186 – 188 – 224

പാകിസ്ഥാന്‍ – 471 – 153 – 152 – 166

ന്യൂസിലാന്‍ഡ് – 487 – 126 – 190 – 171

ശ്രീലങ്ക – 329 – 107 – 128 – 94

ബംഗ്ലാദേശ് – 159 – 27 – 113 – 19

സിംബാബ് വേ – 130 – 16 – 84 – 30

അഫ്ഗാനിസ്ഥാന്‍ – 13 – 4 – 8 – 1

അയര്‍ലന്‍ഡ് – 13 – 3 – 10 – 0

ഐ.സി.സി വേള്‍ഡ് ഇലവന്‍ – 1 – 0 – 1 – 0

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍, ആഖിബ് നബി.

 

Content  Highlight: India aims for its 188th victory in the Test format.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.