ന്യൂദല്‍ഹി: കത്തുവയില്‍ മുസ്ലിം ബാലികയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരയ്ക്ക് വേണ്ടി കേസ് നടത്തുന്ന അഭിഭാഷക ദീപിക സിങ് രജാവത്തിന് നേരെ ഭീഷണി. താന്‍ ബലാത്സംഗത്തിന് ഇരയാകുമെന്നും കൊല്ലപ്പെടുമെന്നും അവര്‍ പറഞ്ഞു.

“എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി, എനിക്കറിയില്ല എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന്-ദീപിക പറയുന്നു”.


Read Also : ‘അവള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകരുത്’; ഹാജരായാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് അഭിഭാഷകയോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട്


ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി സാമൂഹികമായി ഒറ്റപ്പെടുത്തിയെന്നും തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. നീതി നടപ്പാകണം. ആ എട്ടു വയസ്സുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഞാന്‍ ഉറച്ചുനില്‍ക്കും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കാശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരാകരുതെന്ന് അഭിഭാഷകയോട് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഭീഷണിപ്പെടുത്തിയിരുന്നു. “എനിക്ക് വധഭീഷണിയുണ്ട്. എനിക്ക് സംരക്ഷണം നല്‍കുമെങ്കില്‍ ഞാന്‍ തന്നെ കേസ് വാദിക്കുമെന്ന് ദീപിക പറഞ്ഞിരുന്നു.


Read Also : കത്വ: പെണ്‍കുട്ടിക്കെതിരെ വീണ്ടും സംഘപരിവാര്‍; പിതാവിന്റെ മൊഴിയെന്ന പേരില്‍ പ്രചരിപ്പിച്ചത് വ്യാജ വീഡിയോ


കഠുവ കേസില്‍ ഒരുസംഘം അഭിഭാഷകര്‍ക്കെതിരെയും എഫ്.ഐ.ആര്‍ ഫയല്‍ചെയ്തിട്ടുണ്ട്. എട്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതില്‍ നിന്ന് പോലീസുകാരെ തടയാന്‍ ശ്രമിച്ചതിനാണ് അഭിഭാഷകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതിനിടെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കമ്മിറ്റിയെ നിയോഗിച്ചു.