ടി-20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റില്‍ ആണ് ഇന്ത്യയുടെ വിജയം. കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഏഴ് പോയിന്റാണ് ഇന്ത്യയ്ക്ക ഉള്ളത്. ഇന്ത്യയുടെ അടുത്ത മത്സരം അഫ്ഗാനിസ്ഥാനോടാണ്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസിലാണ് മത്സരം നടക്കുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുന്ന മാച്ച് വിന്നര്‍ താരത്തെ തെരഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെ മാറ്റിനിര്‍ത്തി ടി-20 ലോകകപ്പ് ടീമിലെ ഇന്ത്യയുടെ ‘ഏറ്റവും വലിയ മാച്ച് വിന്നര്‍’ ലേബല്‍ സൂര്യകുമാര്‍ യാദവിന് നല്‍കുകയായിരുന്നു സിങ്. എതിരാളികളില്‍ നിന്ന് അനായാസം മത്സരം തിരിക്കാന്‍ കഴിയുന്ന ആളാണ് സൂര്യയെന്നും മുന്‍ ഓഫ് സ്പിന്നര്‍ പറഞ്ഞു.

‘ഇത് വളരെ പ്രധാനമാണ്. ഞങ്ങള്‍ എപ്പോഴും മാച്ച് വിന്നര്‍മാരെക്കുറിച്ചാണ് സംസാരിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് ഈ ടീമിലെ ഏറ്റവും വലിയ മാച്ച് വിന്നറെന്ന് എനിക്ക് തോന്നുന്നു. കാരണം അവന്‍ കളിക്കുന്ന ദിവസം, മത്സരം ജയിക്കുക മാത്രമല്ല, എതിരാളികളില്‍ നിന്ന് കൊണ്ട് പോകുകയും ചെയ്യും. അവര്‍ക്ക് കളി ജയിക്കാന്‍ കഴിയുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല,’ ഹര്‍ഭജന്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

താരം അയര്‍ലന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയും വെറും രണ്ട്, ഏഴ് സ്‌കോറുകള്‍ക്ക് തുടര്‍ച്ചയായ പരാജയങ്ങളോടെയാണ് ടി-20 ലോകകപ്പ് ആരംഭിച്ചത്. എന്നിരുന്നാലും, യു.എസ്.എയ്‌ക്കെതിരായ നിര്‍ണായക പൊസിഷനില്‍ നിന്ന് 49 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ ശക്തമായ തിരിച്ചുവരവ് നടത്തി. ഇതോടെ ഏഴ് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കുകയും സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.

 

 

Content Highlight: Harbhajan Singh Talking About Suryakumar Yadav