ന്യൂദല്‍ഹി : അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് മേധാവികള്‍ വ്യോമയാന മന്ത്രി അജിത്‌സിങ്ങുമായി കൂടികാഴ്ച നടത്തി. ഇന്ത്യന്‍ വിമാന കമ്പനിയായ ജെറ്റ എയര്‍വേയ്‌സിന്റെ 24 ശതമാനം ഓഹരി ഏറ്റെടുക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച നടത്തിയത്.[]

എല്ലാ വ്യോമയാന നിയമങ്ങളും കൃത്യമായി പാലിച്ച് നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ വ്യോമയാന വകുപ്പിന്റെ അനുമതിക്ക് അധികം വൈകില്ലെന്നാണ് മന്ത്രി മറുപടി പറഞ്ഞത്. അതേസമയം ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ ഇരുവരും തയ്യാറായില്ല.

ജെറ്റ് എയര്‍വെയ്‌സില്‍ നേരത്തെ തന്നെ വിദേശ വിമാന കമ്പനികള്‍ക്ക് ഓഹരി ഉണ്ടായിരുന്നു. എന്നാല്‍ ഇത് തടയുന്ന നിയമം വന്നതോടെ 17 വര്‍ഷം മുമ്പ് നരേഷ്‌ഗോയലിന് 40 ശതമാനം ഓഹരികള്‍ തിരിച്ച വാങ്ങേണ്ടിവന്നിട്ടുണ്ട്.

ഇത്തിഹാദ് സി.ഇ.ഒ ജെയിംസ് ഹോഗന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ജെറ്റ് എയര്‍വെയ്‌സ് ഉടമ നരേഷ് ഗോയലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് സൂചന.