jait


നോട്ടുനിരോധനം കൊണ്ട് എന്തു നേടാനായെന്ന് സര്‍ക്കാരിന് ഇതുവരെ വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം വിജയിച്ചുവെന്നും പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും അവകാശപ്പെട്ടു കൊണ്ടുള്ള ജെയ്റ്റ്‌ലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


ന്യൂദല്‍ഹി:  മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച് രണ്ടു മാസം പിന്നിടുമ്പോള്‍ പ്രതിസന്ധികളൊക്കെ പരിഹരിച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും മുന്നിലെ ക്യൂ അവസാനിച്ചുവെന്നും “റീമോണിറ്റൈസേഷന്‍”  ആരംഭിച്ചുവെന്നും ജെയ്റ്റ്‌ലി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നോട്ടു നിരോധനത്തിന്റെ ദുരിതങ്ങള്‍ അവസാനിച്ചതായി ജെയ്റ്റ്‌ലി അവകാശവാദമുന്നയിക്കുന്നത്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പഴയത് പോലെയായെന്നും വികസനത്തിനാവശ്യമായ പണം രാജ്യത്തെ ബാങ്കുകളിലുണ്ടെന്നും ആവശ്യത്തിന് പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്നും ജെയ്റ്റ്‌ലി പറയുന്നു.

സാമ്പത്തിക മേഖലയ്ക്ക് പുത്തനുണര്‍വ്വ് കൈവന്നുവെന്നും  കള്ളപ്പണത്തിനും സമ്പദ്‌വ്യവസ്ഥയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവരെ നേരിടാനുമായാണ് സര്‍ക്കാര്‍ പോവുന്നതെന്നും ജെയ്റ്റ്‌ലി പറയുന്നു.  കള്ളപ്പണത്തിനെതിരെ പോരാടുന്നതിനായി മോദി യു.എസ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, മൗറീഷ്യസ്, സൈപ്രസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുമായി കരാറുണ്ടാക്കിയെന്നും ജെയ്റ്റ്‌ലി പറയുന്നു.


Read more: എം.എം അക്ബര്‍ വിഷയത്തില്‍ എന്ത് മെറിറ്റ്


ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്കെതിരെയും ഫേസ്ബുക്ക് പോസ്റ്റില്‍ ജെയ്റ്റ്‌ലി വിമര്‍ശനമുന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രി അടുത്ത തലമുറയെ കുറിച്ച് ചിന്തിക്കുമ്പോള്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനം എങ്ങനെ തടസപ്പെടുത്താമെന്നാണ് രാഹുല്‍ഗാന്ധി ചിന്തിക്കുന്നതെന്നും പോസ്റ്റില്‍ ജെയ്റ്റ്‌ലി ആരോപിക്കുന്നു.

നോട്ടുനിരോധനം കൊണ്ട് എന്തു നേടാനായെന്ന് സര്‍ക്കാരിന് ഇതുവരെ വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം വിജയിച്ചുവെന്നും പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും അവകാശപ്പെട്ടു കൊണ്ടുള്ള ജെയ്റ്റ്‌ലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

50 ദിവസത്തിന് ശേഷം പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിലും കള്ളപ്പണം തിരിച്ചു പിടിച്ചതിന്റെ കണക്കുകളോ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളോ നിര്‍ദേശിച്ചിരുന്നില്ല.