rouhani

തെഹ്‌റാന്‍: നയതന്ത്രബന്ധം വിഛേദിച്ചെന്ന് കരുതി ചെയ്ത കുറ്റം സൗദിക്ക് മറച്ചുവെക്കാന്‍ കഴിയില്ലെന്ന് ഇറാന്‍പ്രസിഡന്റ് ഹസന്‍ റൂഹാനി. വിമര്‍ശകരെ തലവെട്ടിയല്ല നേരിടേണ്ടത്. വിചിത്രമായ നടപടിയാണ് സൗദിയുടേതെന്നും റൂഹാനി കുറ്റപ്പെടുത്തി. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ കടമ നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റൂഹാനി പറഞ്ഞു.

ശിയാ പുരോഹിതനെ വധിച്ചതില്‍ സൗദിക്കെതിരെ ശക്തമായാണ് ഇറാന്‍ പ്രതിഷേധിക്കുന്നത്.നയതന്ത്രബന്ധം വിഛേദിച്ചാല്‍ ഇറാന്റെ അഭ്യന്തര വികസനത്തെ ബാധിക്കില്ലെന്ന് ഇറാന്‍ വക്താവ് മുഹമ്മദ് ബാഗര്‍ നൊബാക്ത് പറഞ്ഞു. നഷ്ടം സൗദിക്കാണ് സംഭവിക്കാന്‍ പോകുന്നതെന്നും ബാഗര്‍ മുന്നറിയിപ്പ് നല്‍കി.

അതേ സമയം ഇറാനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിക്കുകയാണെന്ന് കുവൈത്ത് പ്രഖ്യാപിച്ചു. സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍ എന്നീ രാഷ്ട്രങ്ങളും ഇറാനില്‍ നിന്നും തങ്ങളുടെ പ്രതിനിധികളെ തിരിച്ച് വിളിച്ചിരുന്നു.