ഇന്നലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈക്ക് തകര്‍പ്പന്‍ വിജയം. 20 റണ്‍സിനാണ് മുംബൈയെ ചെന്നൈ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് നേടിയത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് ആണ് മുംബൈയ്ക്ക് നേടാന്‍ സാധിച്ചത്.

ചെന്നൈക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദ് 40 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ ശിവം ദുബേ 38 പന്തില്‍ നിന്ന് 66 റണ്‍സ് നേടി പുറത്താകാതെ നിന്നു. രചിന്‍ രവീന്ദ്ര 16 പന്തില്‍ നിന്ന് 21 റണ്‍സും നേടി.

ആറാം വിക്കറ്റില്‍ എം.എസ്. ധോണി ഇറങ്ങി വെറും നാല് പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകള്‍ അടക്കം 20 ആണ് നേടിയത്. ധോണിയുടെ തകര്‍പ്പന്‍ സ്‌ട്രൈക്ക് ആയിരുന്നു ചെന്നൈയുടെ വിജയത്തിന് കാരണം. 500 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ആരാധകരെ ഏറെ ആവേശം കൊള്ളിച്ച മത്സരത്തില്‍ ധോണി നേരിട്ട ആ നാല് പന്ത് തന്നെയാണ് ഒരു പടി മുന്നില്‍ നില്‍ക്കുന്നത്.

ചെന്നൈ ബൗളിങ് നിരയില്‍ മതീഷ പതിരാനയുടെ തകര്‍പ്പന്‍ പ്രകടനം കൂടെ ആയപ്പോള്‍ ചെന്നൈ വിജയം സ്വന്തമാക്കുകയായിരുന്നു. നാല് ഓവര്‍ എറിഞ്ഞു 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. കളിയിലെ താരവും പതിരാനയാണ്.

മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് രോഹിത് ശര്‍മയാണ്. 63 പന്തില്‍ നിന്ന് 11 ഫോറും അഞ്ചു സിക്‌സ് ഉള്‍പ്പെടെ 105 റണ്‍സ് നേടി പുറത്താകാതെയാണ് താരം മികച്ച പ്രകടനം കാഴ്ചവെച്ചത്.

രോഹിത്തിന് പുറമേ ഇഷാന്‍ കിഷന്‍ 23 റണ്‍സും തിലക് വര്‍മ്മ വര്‍മ്മ 31 റണ്‍സും നേടി ടീമിന് ഉയര്‍ന്ന സ്‌കോര്‍ നല്‍കി. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മുംബൈയ്ക്ക് വേണ്ടി ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ശ്രേയസ് ഗോപാല്‍, ജെറാള്‍ഡ് കോട്‌സി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

 

Content Highlight: CSK Won Against Mumbai Indians