ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി അന്വേഷണത്തില്‍ ഇടപെട്ട അശ്വനികുമാറിനെ നിയമമന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്ന് സൂചന. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപ്പെട്ടതിന് സുപ്രീം കോടതി രൂക്ഷവിമര്‍ശനം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. []

കല്‍ക്കരിപ്പാടം അഴിമതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തിരുത്താന്‍ നിയമമന്ത്രി സമ്മര്‍ദം ചെലുത്തിയതായുള്ള സിബിഐ ഡയറക്ടറുടെ സത്യവാങ്മൂലത്തെ തുടര്‍ന്ന് അശ്വിനി കുമാറിന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി ആരംഭിച്ചിരുന്നു.

അതേസമയം താന്‍ പ്രധാനമന്ത്രിയെ കണ്ടതായുള്ള വാര്‍ത്ത അശ്വിനി കുമാര്‍ നിഷേധിച്ചു.  അറ്റോര്‍ണി ജനറല്‍ ഗുലം വഹന്‍വതിയോടൊപ്പമാണ് പ്രധാനമന്ത്രിയെ കണ്ടെതെന്നായിരുന്നു വാര്‍ത്ത.

ഇതോടെ അശ്വിനി കുമാറിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുകയാണെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

ഇന്നലെ സത്യവാങ്മൂലം പരിഗണിച്ച കോടതി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തിരുത്തിയതായി നിരീക്ഷിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരേയും സിബിഐക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് സുപ്രീം കോടതി നടത്തിയത്.

അശ്വിനി കുമാറിന്റെ ഇടപെടലുകള്‍ എടുത്തു പറഞ്ഞായിരുന്നു സിബിഐയ്‌ക്കെതിരേയുള്ള വിമര്‍ശനം. തുടര്‍ന്ന് പ്രതിപക്ഷം സര്‍ക്കാരിനെതിരേ ശക്തമായി രംഗത്തുവന്നിരുന്നു.

അശ്വനികുമാറിനെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റി മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തെ നിയമമന്ത്രാലയത്തില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച കൂടിയാലോചനകളുടെ ഭാഗമായി പ്രധാനമന്ത്രി രാഷ്ട്രപതിയുമായി ചര്‍ച്ച നടത്തി.