isis-01ക്രിസ്റ്റിയന്‍ സിറിയന്‍ സേന തടവില്‍ കഴിഞ്ഞിരുന്ന ഇസിസ് തീവ്രവാദിയുടെ തലവെട്ടി. തീവ്രവാദി ഗ്രൂപ്പ് തങ്ങളുടെ ആള്‍ക്കാരെ വധിച്ചതിന് പകരമായാണ് ക്രിസ്റ്റ്യന്‍ സേനയുടെ നടപടി. സിറിയയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ചായിരുന്നു തീവ്രവാദിയുടെ വധശിക്ഷ നടപ്പാക്കിയത്. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇസിസ് തീവ്രവാദിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരെ ജയിലിലടക്കുകയായിരുന്നെന്നും പിന്നീട് ഇസിസിനോടുള്ള പ്രതികാരമായാണ് ഇവരെ വധിച്ചതെന്നും അവര്‍ വ്യക്തമാക്കി. മതത്തോട് തീവ്രവാദികള്‍ ചെയ്ത ക്രൂരതയ്ക്കുള്ള പ്രതികാരമെന്ന നിലയിലാണ് ഇവരെ വധിച്ചിരിക്കുന്നതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.

അല്‍ ഹസാകയിലെ അസീറിയന്‍ ഗ്രാമങ്ങള്‍ ഇസിസില്‍ നിന്നും പിടിച്ചെടുക്കാന്‍ കുര്‍ദിഷ് പോരാളികള്‍ക്കൊപ്പം പോരാട്ടം നടത്തുന്ന ക്രിസ്ത്യന്‍ സൈനികര്‍ ഈ മാസം ആദ്യം തടവുകാരനായി പിടിച്ച ഇസിസ് തീവ്രവാദിയെയാണ് വധിച്ചത്. വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി മുതല്‍ 220 അസീറിയന്‍ ക്രിസ്ത്യാനികളെയാണ് ഇസിസ് തട്ടിക്കൊണ്ടുപോയിരുന്നത്.

ഇവരില്‍ 19 പേരെ മാത്രമാണ് തിരിച്ചയച്ചത്. കുര്‍ദിഷ് സേനയില്‍ നിന്നും പിടിച്ചെടുക്കുന്ന സ്ഥലങ്ങളിലെ ആള്‍ക്കാരെ അവരുടെ വീടുകളില്‍ നിന്നും പുറത്താക്കുകയും ആള്‍ക്കാരെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു ഇസിസ് തീവ്രവാദികള്‍ ചെയ്തിരുന്നത്.