തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്.പി എ.വി ജോര്‍ജിനെ പ്രതിയാക്കാനാകില്ലെന്ന് നിയമോപദേശം. എസ്.പിയ്‌ക്കെതിരെ വകുപ്പുതല നടപടികള്‍ മാത്രമെ നിലനില്‍ക്കൂവെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം.

എസ്.പി ക്രിമിനല്‍കുറ്റം ചെയ്തുവെന്ന് തെളിവുകളൊന്നുമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിരീക്ഷിച്ചു.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് എ.വി.ജോര്‍ജിനെ സ്ഥലം മാറ്റിയിരുന്നു. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. ദേവസ്വംപാടത്ത് ക്രമസമാധാന പ്രശ്നമുണ്ടായപ്പോള്‍ ദ്രുതകര്‍മസേനയടക്കമുള്ള പൊലീസ് സംഘം അങ്ങോട്ട് പോകണമെന്ന് നിര്‍ദേശം നല്‍കിയത് എസ്.പിയാണ്.

ALSO READ: കെജ്‌രിവാള്‍ നക്‌സലൈറ്റെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ദേവസ്വം പാടത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം.

എന്നാല്‍ വീടാക്രമിച്ചത് ശ്രീജിത്തല്ലായിരുന്നെന്ന വിവരം പിന്നീടാണ് പുറത്തായത്.

ചിത്രം കടപ്പാട്- മാതൃഭൂമി ന്യൂസ്‌

WATCH THIS VIDEO: