തിരുവനന്തപുരം: പണ്ട് കേരളത്തിലെ ക്യാംപസുകളില്‍ ജനാധിപത്യം ഉണ്ടായിരുന്നുവെന്നും, കഴിഞ്ഞ ഒന്ന് രണ്ട് ദശാബ്ദങ്ങളായി പല സംഘടനകളുടേയും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് കേരള ക്യാംപസുകള്‍ ചോരക്കളമാക്കിയതെന്നും കോണ്‍ഗ്രസ് എം.എൽ.എ
ആയ വി.ഡി സതീശന്‍.

ക്യാംപസ് രാഷ്ട്രീയം ആവശ്യമാണോ എന്ന ന്യൂസ് 18 ചാനലിന്റെ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കലാലയ രാഷ്ട്രീയം ആവശ്യമാണെന്നും. ക്യാംപസില്‍ വര്‍ഗ്ഗീയ ശക്തികള്‍ കയറാതിരിക്കാനും, ലഹരി മാഫിയ ആധിപത്യം സ്ഥാപിക്കാതിരിക്കാനുമെല്ലാം രാഷ്ട്രീയം ആവശ്യമാണെന്നും വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ക്യാംപസുകളില്‍ ജനാധിപത്യമില്ല. നിര്‍ഭാഗ്യവശാല്‍ ഇത്തരം പ്രവണതകള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരളം ഭരിക്കുന്ന പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള എസ്.എഫ്.ഐ ആണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.