ദല്‍ഹി: കേംബ്രിഡ്ജ് അനലിറ്റിക്കയടെ പ്രാദേശിക സംരംഭമായ “എസ്.സി.എല്‍ ഇന്ത്യ”യുടെ വെബ്‌സൈറ്റ് ഇന്ത്യ നീക്കം ചെയ്തു. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അറിവില്ലാതെ അവരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്‌നില്‍ ഉപയോഗിച്ചിരുന്നതായും 2014ലെ ഇന്ത്യയുടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതായും വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ ഈ നടപടി.

കോണ്‍ഗ്രസ് നേതാക്കള്‍ ഈ കമ്പനിയുമായി കരാറുകളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. ഈ കരാറുകളെ കുറിച്ചും ഇത്തരത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആരോപണം തെറ്റാണെന്നും ബി.ജെ.പിയും നരേന്ദ്ര മോദിയുമാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കരാറിലേര്‍പ്പെട്ടിട്ടുള്ളതെന്നുമാണ് കോണ്‍ഗ്രസ് പ്രതികരണം. “എസ്.സി.എല്ലിനെ കുറിച്ച് കേട്ടിട്ടുപോലും ഇല്ല, അതുകൊണ്ട് അവരോടൊപ്പം പ്രവര്‍ത്തിച്ചുവോ എന്ന ചോദ്യത്തിന് പ്രസക്തിയുമില്ല”, ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയാ തലവന്‍ അമിത് മാള്‍വിയ പറഞ്ഞു.

അതേസമയം, ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ പ്രധാനപ്പെട്ട രണ്ട് ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനതാ ദളും(യു) തങ്ങളുടെ ഉപഭോക്താക്കളാണെന്ന് എസ്.സി.എല്‍ ഇന്ത്യ വെളിപ്പെടുത്തി. മോദിയെ അധികാരത്തിലെത്തിച്ച 2014ലെ തെരഞ്ഞെടുപ്പടക്കം 4 തെരഞ്ഞെടുപ്പികളില്‍ ബി.ജെ.പിക്കുവേണ്ടി “വിജയകരമായി” കാംപെയിന്‍ നടത്തിയിട്ടുണ്ടെന്ന് എസ്.സി.എല്‍ ഇന്ത്യയുടെ വൈസ്പ്രസിഡന്റ് ഹിമാന്‍ശു ശര്‍മ തന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ പറഞ്ഞിട്ടുണ്ട്.  മാത്രമല്ല, ജനതാ ദള്‍(യു) നേതാവ് കെ. സി. ത്യാഗിയുടെ മകന്‍ അമരീഷ് ത്യാഗിയാണ് എസ്.സി.എല്‍ ഗ്രൂപിന്റെ പാര്‍ട്ട്ണര്‍ കമ്പനിയായ “ഒല്‍വെനോ”യുടെ നടത്തുന്നത്.

 

ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലായി 300 ഉദ്യോഗസ്ഥരും 1400 കണ്‍സള്‍ട്ടിങ് സ്റ്റാഫുമുള്ള എസ്.സി.എല്‍ ഇന്ത്യ “സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്”, “രാഷ്ട്രീയ കാംപെയിനുകളെ നിയന്ത്രിക്കുക” തുടങ്ങിയ സേവനങ്ങളാണ് ഇന്ത്യയില്‍ നടത്തുന്നത്.

 


Related News: 

‘സാമൂഹിക മാധ്യമം’എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു ‘സര്‍വെയിലന്‍സ് കമ്പനി’യാണ് ഫേസ്ബുക്ക്: എഡ്വേഡ് സ്‌നോഡന്‍

കേംബ്രിഡ്ജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് കൂട്ടുപ്രതി

‘ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി’; ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

സ്നോഡന്‍ മാത്രമല്ല, വസ്തുതകളും പറയുന്നു; വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ വിഷയത്തില്‍ ഫേസ്ബുക്ക് കൂട്ടുപ്രതി

‘വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചു’; കുറ്റസമ്മതവുമായി ഫേസ്ബുക്ക്