കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ തോറ്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം ഷാജി. തോല്‍വി ഉറപ്പിച്ചതോടെ അദ്ദേഹം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

മൂന്നാംതവണയും ജയം ലക്ഷ്യമിട്ടിറങ്ങിയ ഷാജിക്കെതിരേ 5000ത്തിലേറെ വോട്ടുകള്‍ക്കാണ് സി.പി.ഐ.എമ്മിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് വിജയിച്ചത്. തപാല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴും അഴീക്കോട് എല്‍.ഡി.എഫ് തന്നെയായിരുന്നു മുന്നില്‍.

ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുമെന്ന് എല്‍.ഡി.എഫ് ഉറപ്പിച്ച ഒരു മണ്ഡലം കൂടിയായിരുന്നു അഴിക്കോട്. കെ.എം ഷാജിക്കെതിരായി ഉയര്‍ന്ന് വന്ന വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് എല്‍.ഡി.എഫ് ഉറപ്പിച്ചിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ തുടക്ക ഘട്ടത്തില്‍ അഴീക്കോട് വിട്ട് കൂടുതല്‍ സുരക്ഷിതമായ മണ്ഡലത്തിലേക്ക് മാറാന്‍ കെ.എം ഷാജി ആലോചിച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. താന്‍ അഴീക്കോട് തന്നെ മത്സരിച്ച് വിജയിക്കുമെന്നായിരുന്നു ഷാജി പറഞ്ഞത്.

അഴീക്കോട്, ചിറക്കല്‍, പള്ളിക്കുന്ന്,വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് അഴീക്കോട് നിയമസഭാമണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ 8456 വോട്ടിന് മുന്നിലായിരുന്നു യു.ഡി.എഫ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Azhikkode KM Shaji election Result