ന്യൂദല്‍ഹി: ഒളിംപിക്സിലെ സ്വര്‍ണനേട്ടത്തിന് ശേഷം അടുത്ത വര്‍ഷം നടക്കുന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പിലും തന്റെ സ്വര്‍ണനേട്ടം തുടരാനൊരുങ്ങുകയാണ് ജാവലിന്‍ താരം നീരജ് ചോപ്ര. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രതീക്ഷ പങ്കുവെച്ചത്.

ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ്ജിന്റെ നേട്ടം അനുകരിച്ച് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുമെന്നും, എന്നാല്‍ പോഡിയം ടോപ്പ് തന്നെയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.

താന്‍ ഇതിനോടകം കോമണ്‍വെല്‍ത്ത് ഗെയിംസിലും (ഗോള്‍ഡ് കോസ്റ്റ് 2018) ഏഷ്യന്‍ ഗെയിംസിലും (ജക്കാര്‍ത്ത 2018) സ്വര്‍ണം നേടിയിട്ടുണ്ട്, ഇപ്പോള്‍ ഒളിംപിക്സ് സ്വര്‍ണവും. എന്നാല്‍ അലസമായിരിക്കാന്‍ സമയമില്ല, അടുത്ത വര്‍ഷം നടക്കുന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പിലും രാജ്യത്തിനായി മെഡല്‍ നേടണമെന്നും താരം പറഞ്ഞു.

2020 ടോകിയോ ഒളിംപിക്സില്‍ 87.58 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് നീരജ് സ്വര്‍ണം നേടിയത്.പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ, ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായും താരം മാറി.

ഒളിംപിക്സ് ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ അത്ലറ്റിക്സില്‍ സ്വര്‍ണം നേടുന്നത്. ഒളിംപിക്സ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണമാണിത്. ബീജിംഗ് ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണം നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight:  After Tokyo Olympics gold, Neeraj Chopra eyes World Championships title next year