തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷ ഉള്‍പ്പടെയുള്ള എല്ലാ തൊഴില്‍പരീക്ഷകളും മലയാളത്തിലും ന്യൂനഭാഷകളിലും നടത്തുകയെന്ന ആവശ്യമുന്നയിച്ച് പി.എസ്.സി ഓഫീസിന് മുന്നില്‍ നടക്കുന്ന നിരാഹാരസമരം തുടരുന്നു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവോണദിവസം ഉപവാസമിരിക്കും. ഒപ്പം സുഗതകുമാരി, എം.കെ സാനു, ഷാജി എന്‍.കരുണ്‍, സി. രാധാകൃഷ്ണന്‍ എന്നിവരും നിരാഹാരമിരിക്കുന്നുണ്ട്. അടുര്‍ പി.എസ്.സി ഓഫീസിന് മുന്നിലും മറ്റുള്ളവര്‍ വീട്ടിലുമാണ് ഉപവാസമിരിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞമാസം 29ാം തിയ്യതി മുതലാണ് ഐക്യമലയാളം പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള നിരാഹാരസമരം ആരംഭിച്ചത്. രൂപിമ, അധ്യാപകനും ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ പ്രിയേഷ്, ശ്രേയ എന്നവരായിരുന്നു നിരാഹാരമിരുന്നത്.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് നിരാഹാരമിരുന്ന രൂപിമയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പിന്നാലെയാണ് ശ്രേയ നിരാഹാരമിരുന്നത്. എന്‍.പി പ്രിയേഷിനെയും ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടര്‍ന്ന് മലയാള വേദി സംസ്ഥാന സെക്രട്ടറി പി.സുഭാഷ് കുമാര്‍ നിരാഹാരമാരംഭിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ അടൂര്‍ ഗോപാലകൃഷ്ണനും മധുസൂധനന്‍ നായരും മുഖ്യമന്ത്രിയെ കണ്ട് വിഷയം സംസാരിച്ചിരുന്നെങ്കിലും വ്യക്തമായ ഉറപ്പ് അദ്ദേഹം നല്‍കിയിരുന്നില്ല. ആവശ്യം അംഗീകരിക്കുന്നത് വരെയും സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് ഐക്യമലയാള പ്രസ്ഥാനം.