വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ രംഗോലി ചന്ദലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി രംഗോലിയുടെ സഹോദരിയും ബോളുവുഡ് നടിയുമായ കങ്കണ റണൗത്ത്. ട്വിറ്റര്‍ ഇന്ത്യാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നെന്നും ട്വിറ്ററിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണമെന്നുമാണ് കങ്കണ പറയുന്നത്. ഒപ്പം ഇന്ത്യയുടെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിക്കാനും കങ്കണ ആവശ്യപ്പെടുന്നു.

‘കേന്ദ്ര സര്‍ക്കാരിനോട് ഒരു അപേക്ഷയുണ്ട്. ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ നമ്മുടെ രാജ്യത്ത് വന്ന് കോടിക്കണക്കിന് രൂപ സമ്പാദിച്ച് നമ്മുടെ തന്നെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന ആര്‍.എസ്.എസിനെയും തീവ്രവാദിയെന്ന് വിളിക്കുന്നു.എന്നാല്‍ യഥാര്‍ത്ഥ തീവ്രവാദികളെ തീവ്രവാദിയെന്ന് വിളിക്കാനാവില്ലല്ലോ. നമ്മള്‍ ഇത്തരം പ്ലാറ്റഫോമുകളെ പൂര്‍ണ്ണമായും തകര്‍ക്കണം. രാജ്യം മറ്റു പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണെന്ന് എനിക്കറിയാം. പക്ഷെ ഇത്തരം പ്ലാറ്റഫോമുകളെ പൂര്‍ണ്ണമായും തകര്‍ത്തേ മതിയാകൂ. നമ്മള്‍ സ്വന്തം പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയേ തീരൂ,’ കങ്കണ പറഞ്ഞു.

തന്റെ സഹോദരി മുസ്ലിം വംശഹത്യയെ പിന്താങ്ങിയതല്ലെന്നും എല്ലാ മുസ്‌ലിം വിശ്വാസികളെയും ഉദ്ദേശിച്ചല്ലായിരുന്നു സഹോദരിയുടെ ട്വീറ്റെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് കങ്കണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ രംഗോലിയും പ്രതികരിച്ചിരുന്നു. ട്വിറ്റര്‍ അമേരിക്കന്‍ പ്ലാറ്റ്ഫോമാണെന്നും ഇന്ത്യ വിരുദ്ധമാണെന്നുമായിരുന്നു രംഗോലി പറഞ്ഞത്. ഒപ്പം ട്വിറ്റര്‍ ഇനി തിരിച്ചെടുക്കുന്നില്ലെന്നും രംഗോലി പറഞ്ഞു.

ഏപ്രില്‍ 16 വ്യാഴാഴ്ചയാണ് താല്‍ക്കാലികമായി രംഗോലി ചന്ദലിന്റെ അക്കൗണ്ട് ട്വിറ്റര്‍ നിര്‍ത്തിവച്ചത്. മൊറാദാബാദ് കല്ലേറ് സംഭവത്തില്‍ വിവാദമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കൊവിഡ് പരിശോധനയ്ക്ക് പോയ ഡോക്ടര്‍മരുടെയും പൊലീസുകാരുടെയും നേര്‍ക്ക് പ്രദേശത്തുള്ള ചില ആള്‍ക്കാര്‍ കല്ലെറിഞ്ഞിരുന്നു.
സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഈ സംഭവത്തിലാണ് രംഗോലി മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റ് ചെയ്തത്.