സുഹൃത്തുക്കളായ പ്രേമും ശംഭുവും, അവര്‍ ഒരേസമയം ശോഭ എന്ന പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. അതോടെ ആ സൗഹൃദത്തിലും പ്രണയത്തിലും എന്താണ് നടക്കുന്നത് എന്ന് കാണിച്ച ചിത്രാണ് എങ്ങനെ നീ മറക്കും.

ശോഭയായി മേനക അഭിനയിച്ചപ്പോള്‍ പ്രേം ആയി ശങ്കറും ശംഭുവായി മോഹന്‍ലാലുമാണ് ഈ സിനിമക്കായി ഒന്നിച്ചത്. 1983ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനായി തിരക്കഥ എഴുതിയത് പ്രിയദര്‍ശനായിരുന്നു.

എം. മണി നിര്‍മിച്ച് സംവിധാനം ചെയ്ത സിനിമയുടെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിന്റെ ശംഭുവെന്ന കഥാപാത്രം മരണപ്പെടുകയായിരുന്നു. വലിയ ഹിറ്റായ ചിത്രം പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോള്‍ എങ്ങനെ നീ മറക്കും എന്ന സിനിമയില്‍ കഥാപാത്രങ്ങളെ ശരിക്കും പ്ലേസ് ചെയ്തത് മറ്റൊരു രീതിയിലായിരുന്നുവെന്ന് പറയുകയാണ് നടന്‍ ശങ്കര്‍. യെസ് 27 എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മരിക്കുമെന്ന തരത്തിലായിരുന്നു ആ സിനിമ ആദ്യം തീരുമാനിച്ചത്. പക്ഷെ അവസാനം മാറ്റി തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രം മരിച്ചു.

എപ്പോഴും സിനിമയില്‍ സിമ്പതി ഫാക്ടറുണ്ടാകുമല്ലോ. അവിടെ ലാലിന്റെ കഥാപാത്രത്തിന് സിമ്പതി ലഭിച്ചു. കുറച്ചധികം പ്രേക്ഷകരിലേക്ക് ലാലിനെ ആ കഥാപാത്രം എത്തിച്ചു,’ ശങ്കര്‍ പറയുന്നു.

അതിനുശേഷം ഇതേ പോലുള്ള മറ്റൊരു സിനിമ പ്രിയദര്‍ശന്‍ ചെയ്തിരുന്നുവെന്നും അതില്‍ അവസാനം മരിക്കുന്നത് താനായിരുന്നുവെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ എന്നായിരുന്നു ആ സിനിമയുടെ പേരെന്നും പക്ഷെ ആ സിനിമ അത്ര വിജയിച്ചില്ലെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

‘സക്‌സസ് എന്ന ഒരു ഫാക്ടര്‍ കൂടിയുണ്ട്. ഒരു സിനിമ വിജയിക്കണമല്ലോ. എങ്ങനെ നീ മറക്കും എന്ന സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. അതിലെ പാട്ടുകളൊക്കെ ആളുകള്‍ ഇന്നും ഓര്‍ക്കുന്നതാണ്.

ഞാന്‍ എവിടെ ചെല്ലുമ്പോഴും ആളുകള്‍ പറയുന്ന പാട്ടുകള്‍ ആ സിനിമയിലേതാണ്. ആ സിനിമയിലെ പാട്ടുകള്‍ പ്ലേ ചെയ്യാത്ത സ്റ്റേജുകളില്ല. ഇപ്പോഴും ആ പാട്ടുകള്‍ ആളുകള്‍ പാടുന്നുണ്ട്,’ ശങ്കര്‍ പറഞ്ഞു.


Content Highlight: Actor Shankar Talks About Engane Nee Marakkum Movie And Mohanlal’s Character