സണ്ണി ലിയോണിനൊപ്പം ഒരു ഇന്‍ഡോ അമേരിക്കന്‍ ചിത്രത്തില്‍ ഭാഗമായതിനെ കുറിച്ച് പറയുകയാണ് നടന്‍ നിഷാന്ത് സാഗര്‍. മലയാളത്തില്‍ നിന്നുള്ള നിരവധി പേര്‍ ഭാഗമായ ചിത്രം പക്ഷേ ചില കാരണങ്ങളാല്‍ റിലീസ് ചെയ്തിരുന്നില്ല.

സണ്ണി ലിയോണിന്റെ ആദ്യ മലയാള നായകന്‍ കൂടിയായിരുന്നു നിഷാന്ത് സാഗര്‍. പൈറേറ്റ്‌സ് ബ്ലഡ് എന്നായിരുന്നു സിനിമയുടെ പേര്. ചിത്രത്തില്‍ ഭാഗമായതിനെ കുറിച്ചും തന്റെ വരാനിരിക്കുന്ന ചിത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മൈല്‍ സ്റ്റോണ്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിഷാന്ത് സാഗര്‍.

‘ സണ്ണി ലിയോണിനൊപ്പം ചെയ്ത പടം ഉടന്‍ റിലീസ് ഉണ്ടാകുമെന്നായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചത്. പക്ഷേ ഉണ്ടായില്ല. എന്താണ് പിന്നീട് സംഭവിച്ചതെന്ന് അറിയില്ല. മലയാളിയായിരുന്നു ആ സിനിമയുടെ നിര്‍മാതാവ്. അദ്ദേഹം ഒരു ദിവസം എന്നെ വിളിക്കുകയായിരുന്നു. രാമചന്ദ്രബാബു സാറായിരുന്നു ക്യാമറ ചെയ്തത്. പട്ടണം റഷീദായിരുന്നു മേക്കപ്പ്. കുറേ മലയാളികള്‍ ആ സിനിമയ്ക്ക് പിന്നില്‍ വര്‍ക്ക് ചെയ്തിരുന്നു. അമേരിക്കന്‍ ഒറിജിനായ കക്ഷിയായിരുന്നു ഡയറക്ട് ചെയ്തത്. നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു,’ നിഷാന്ത് സാഗര്‍ പറഞ്ഞു.

സണ്ണി ലിയോണിനോട് മലയാളികള്‍ക്കുള്‍പ്പെടെ ഒരു പ്രത്യേക ഇഷ്ടമുണ്ട്. ആളുകളോട് സ്വീറ്റായി സംസാരിക്കുന്ന ആളാണ് അവര്‍. എങ്ങനെയുണ്ടായിരുന്നു സെറ്റില്‍ അവരുമൊത്തുള്ള അനുഭവം എന്ന ചോദ്യത്തിന് നിങ്ങള്‍ പറഞ്ഞപോലെ വളരെ സോഫ്റ്റ് സ്‌പോക്കണായ ആളാണ് അവരെന്നും വളരെ പ്രൊഫഷണലാണെന്നുമായിരുന്നു താരത്തിന്റെ മറുപടി.

‘വളരെ സോഫ്റ്റ് സ്‌പോക്കണായ ആളാണ് അവര്‍. ഞാന്‍ പലപ്പോഴും സെറ്റിലൊക്കെ ഒതുങ്ങിക്കൂടി നില്‍ക്കുന്ന മനുഷ്യനാണ്. എന്റെ ആ രീതിയില്‍ മാറ്റം വരുത്തണമെന്നും കാര്യങ്ങള്‍ എക്‌സ്പ്രസ് ചെയ്യണമെന്നും ആളുകളുമായി കൂടുതല്‍ സംസാരിക്കണമെന്നുമൊക്ക എന്നോട് പറയുമായിരുന്നു.

നമ്മളെ ഓണാക്കിയെടുക്കാന്‍ ശ്രമിക്കും. ഇങ്ങനെ നില്‍ക്കല്ലേ ഉഷാറായി നില്‍ക്കൂ എന്ന് പറയും. നല്ല രീതിയില്‍ നമ്മളെ ഇന്‍സ്പയര്‍ ചെയ്യുന്ന വ്യക്തിയാണ് അവര്‍. ഞങ്ങള്‍ ആ സമയത്തൊക്കെ ഒരുപാട് സംസാരിച്ചിരുന്നു. അവര്‍ ഹൈലി പ്രൊഫഷണലാണ്. നല്ലൊരു ഹ്യൂമണ്‍ ബീങ് ആണ്. ആളുകളോടുള്ള ഭയങ്കര രസമായിട്ടാണ് പെരുമാറുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നത്,’ നിഷാന്ത് സാഗര്‍ പറഞ്ഞു.

നിഷാന്ത് സാഗര്‍ എന്ന പേര് തനിക്ക് വന്നതിനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. നിഷാന്ത് ബാലകൃഷ്ണന്‍ ആണ് നിഷാന്ത് സാഗറായത്. എന്റെ ഗുരു ബിജു വര്‍ക്കിയാണ് പേര് മാറ്റുന്നത്. നിഷാന്ത് കൃഷ്ണ എന്നിട്ടു. പിന്നെ കൃഷ്ണ എന്ന വേറൊരു നടനുണ്ടെന്ന് മനസിലാക്കിയപ്പോള്‍ എന്നാല്‍ പിന്നെ നമുക്ക് സാഗറാക്കാം എന്ന് പറഞ്ഞു.

പേരിനൊപ്പമുള്ള അച്ഛന്റെ പേര് മാറ്റി. സാഗറുമായി എനിക്ക് ഒരു ബന്ധവുമില്ല. അടുത്തിടെ എന്നെ പരിചയപ്പെട്ട ഒരാള്‍ അച്ഛന്‍ സാഗറും ഞാനുമൊക്കെ ഭയങ്കര സുഹൃത്താണെന്നും ഞങ്ങള്‍ സ്ഥിരം കാണാറുണ്ടെന്നുമൊക്കെ പറഞ്ഞു. പുള്ളി ചുമ്മാ ഒരു അടി അടിച്ചതാണ്(ചിരി), നിഷാന്ത് സാഗര്‍ പറഞ്ഞു.

ടൊവിനോ നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രമാണ് നിഷാന്ത് സാഗറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ടൊവിനോയ്‌ക്കൊപ്പമുള്ള എക്‌സ്പീരിയന്‍സ് വളരെ നല്ലതായിരുന്നെന്നും ‘നിന്നെ കാണുമ്പോള്‍ എനിക്ക് എന്നെ തന്നെ നോക്കുന്ന പോലെയുണ്ടെന്ന്’ ടൊവിനോയോട് പറഞ്ഞിരുന്നെന്നും നിഷാന്ത് സാഗര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഞാനത് പറഞ്ഞപ്പോള്‍ പുള്ളി ചിരിച്ചു. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് ഭയങ്കര രസമാണ്, നിഷാന്ത് സാഗര്‍ പറയുന്നു.

Content Highlight: Actor Nishant Sagar about Sunny Leone and the advice she gave