ബാല്യകാലം മുതൽ സിനിമയിൽ സജീവമായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ആനന്ദ്. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ഭരതം, സൂര്യ ഗായത്രി, ശ്രദ്ധ, അർഹത, കുരുക്ഷേത്ര, ചതുരംഗം, സർവകലാശാല തുടങ്ങിയ സിനിമകളുടെ ഭാഗമായിട്ടുണ്ട്.
മോഹൻലാലിന്റെ മകനായും വില്ലനായുമെല്ലാം അഭിനയിച്ചിട്ടുള്ള ആനന്ദ്, എന്നാൽ ഇന്നും പ്രേക്ഷകർ തന്നെ ഓർക്കുന്നത് ‘സൂര്യ ഗായത്രി’യിലെ കഥാപാത്രത്തിലൂടെയാണെന്ന് പറയുകയാണ്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികതരണം.
മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവങ്ങളെക്കുറിച്ചും സിനിമയിലെ തന്റെ യാത്രയെക്കുറിച്ചും സംസാരിക്കുകയായിരുന്നു ആനന്ദ്. ‘സിനിമകളിൽ ഏറ്റവും കൂടുതലും ലാലേട്ടന്റെ കൂടെ തന്നെയായിരുന്നു. ലാലേട്ടന്റെ മകനായിട്ട് ചെയ്തിട്ടുണ്ട്, പിന്നെ ലാലേട്ടന്റെ വില്ലനായിട്ടും ചെയ്തിട്ടുണ്ട്. ‘ശ്രദ്ധ’യിലൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. ഏറെക്കുറെ ലാലേട്ടനെ എല്ലാമായിട്ട് ചെയ്തിട്ടുണ്ട്,’ ആനന്ദ് പറഞ്ഞു.
ചെറുപ്പം മുതൽ തന്നെ മോഹൻലാലിനൊപ്പം നിരവധി സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ഓർമകളും താരം പങ്കുവെച്ചു. സർവകലാശാല, ഭരതം, സൂര്യ ഗായത്രി തുടങ്ങിയ ചിത്രങ്ങളിലെ അനുഭവങ്ങൾ ഇന്നും ഓർമയിലുണ്ടെന്നും ആനന്ദ് പറയുന്നു. പ്രത്യേകിച്ച് ‘സൂര്യ ഗായത്രി’യിലെ കഥാപാത്രം തന്റെ അഭിനയജീവിതത്തിൽ വലിയൊരു അടയാളമായി മാറിയെന്നും താരം വ്യക്തമാക്കി.
‘സൂര്യ ഗായത്രി വളരെ നല്ല സിനിമയായിരുന്നു. അന്നത്തെ കാലത്ത് നല്ലൊരു ഹിറ്റായ സിനിമയായിരുന്നു. ഇന്നും ആളുകൾ ആ സിനിമ ഓർമിക്കുന്നുണ്ട്. ഞാൻ അഭിനയിച്ചിട്ടുള്ള പല സിനിമകളും ആളുകളുടെ മനസ്സിൽ നിന്ന് പോയിട്ടുണ്ടാകും. പക്ഷേ ‘സൂര്യ ഗായത്രി’യിലെ കഥാപാത്രം ഇന്നും എല്ലാവരുടെയും മനസ്സിലുണ്ട്. ആളുകൾ ഇന്നും എന്നെ അറിയുന്നുണ്ടെങ്കിൽ അത് ഈ സിനിമ കൊണ്ടായിരിക്കും, ആനന്ദ് പറഞ്ഞു.
സിനിമയിൽ തന്റെ തലമുറയിലെ നിരവധി മികച്ച അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കാണുന്നുവെന്ന് ആനന്ദ് പറയുന്നു. അടൂർ ഭാസി, ബഹദൂർ, ശങ്കരാടി തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം ചെറുപ്പത്തിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞ അനുഭവവും താരം ഓർത്തെടുത്തു.