ബംഗളുരു: പാകിസ്ഥാന്‍ നരകമല്ല എന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് നടിയും കോണ്‍ഗ്രസ് നേതാവുായ രമ്യ. മാപ്പു പറയാന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍ നരകമല്ല എന്ന പ്രസ്താവനയുടെ പേരില്‍ രമ്യയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

“ഞാന്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ല. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. എനിക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്.” അവര്‍ വ്യക്തമാക്കി.

സാര്‍ക്ക് രാജ്യങ്ങളിലെ യുവ പാര്‍ലമെന്റേറിയന്‍സിനുവേണ്ടിയുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞയാഴ്ച രമ്യ ഇസ്‌ലാമാബാദില്‍ പോയിരുന്നു. അവിടെനിന്നും തിരിച്ചെത്തിയശേഷമായിരുന്നു രമ്യ പാകിസ്ഥാന്‍ നരകമല്ലെന്നും അവിടെയുള്ളത് നമ്മളെ പോലെ നല്ല മനുഷ്യരാണെന്നും പറഞ്ഞത്.

ശനിയാഴ്ചയാണ് രമ്യയ്‌ക്കെതിരായ പരാതി കോടതി പരിഗണിക്കുന്നത്. പാകിസ്ഥാന്‍ നരകമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണമായിരുന്നു രമ്യ പാകിസ്ഥാനെ അനുകൂലിച്ച സംസാരിച്ചത്.

എന്നാല്‍ രമ്യ രാജ്യദ്രോഹിയാണെന്ന് പറഞ്ഞ് സംഘപരിവാര്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.