സിനിമാലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മലയാളി ഫ്രം ഇന്ത്യയുടെ സ്‌ക്രിപ്റ്റ് ഡിജോ മോഷ്ടിച്ചതാണെന്ന വാദം. സിനിമയുടെ റിലീസിന്റെ തലേന്ന് തിരക്കഥാകൃത്ത് നിഷാദ് കോയ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ ഡിജോയുടെ ആദ്യ സിനിമയായ ക്വീനും കോപ്പിയടിയാണെന്ന് പലരും ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണത്തോട് തിരക്കഥാകൃത്ത് ആഷിക് അക്ബര്‍ അലി പ്രതികരിച്ചു. അനശ്വര നായികയായ മൈക്കിന്റെ രചയിതാക്കളില്‍ ഒരാള്‍ ആഷിക് ആയിരുന്നു.

ആഷിക് അക്ബര്‍ അലിയുടെ തിരക്കഥയില്‍ ടോം ഇമ്മട്ടി സംവിധാനം ചെയ്യുമെന്ന് അനൗണ്‍സ് ചെയ്ത മെക്ക് റാണി എന്ന സിനിമയുടെ കഥയാണ് ഡിജോ ക്വീന്‍ എന്ന സിനിമയാക്കിയതെന്നാണ് ആരോപണം. ഇതിനെതിരെ ആഷിക് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ആഷികിന്റെ പ്രതികരണം.

നിഷാദ് കോയയുടെ പ്രസ്താവനക്ക് പിന്നാലെ പലരും തന്നെയും നിഷാദിനെയും തിരക്കഥാ വിവാദത്തില്‍ ടാഗ് ചെയ്യുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഡിജോ തന്റെ കഥ മോഷ്ടിച്ചിട്ടില്ലെന്നും ആഷിക് പറഞ്ഞു. മെക്ക് റാണിയുടെ കഥയല്ല ക്വീനിന്റേതെന്നും അത് തെളിയിക്കണമെങ്കില്‍ താന്‍ അതിലും മികച്ച കഥയുമായി വരേണ്ടതുണ്ടെന്നും പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം,

മെക്ക് റാണിക്ക് സംഭവിച്ചത്…
പലരും എന്നെ നിഷാദ് കോയ ഡിജോ ജോസ് ആന്റണി റിലേറ്റഡ് പോസ്റ്റുകള്‍ക്ക് താഴെ ടാഗ് ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണം…
മെക്ക് റാണി എന്നെ സംബന്ധിച്ച് വളരെ പേഴ്‌സണല്‍ ആയിട്ടുള്ളൊരു കഥയായിരുന്നു…ഞാനും മെക്കാനിക്കല്‍ എഞ്ചിനീയറിംഗായിരുന്നു പഠിച്ചത്…

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിനോടാണ് ആദ്യം ആ കഥ പറയുന്നത്….. ലേറ്റ് പിവി ഗംഗാധരന്‍ സാറിനോടും അവരുടെ മൂന്ന് പെണ്‍ മക്കളോടും ഞാന്‍ കഥ പറഞ്ഞു…അവര് കഥ കേട്ട് ചെയ്യാം എന്ന് പറഞ്ഞു.
അന്ന് നായികാ കഥാപാത്രം ചെയ്യാന്‍ വേണ്ടി ജയറാമേട്ടന്റെ മകള്‍ മാളവികയെ അവര് ബന്ധപെട്ടിരുന്നു ..മാളവിക ലണ്ടനില്‍ പഠിക്കുന്ന സമയമായിരുന്നു അത്… പിന്നീട് പാര്‍വതി തിരുവോത്തിനോട് സംസാരിക്കാം എന്ന് പറഞ്ഞ് നില്‍ക്കുമ്പോഴാണ് ക്വീന്‍ സിനിമയുടെ ട്രെയിലര്‍ വരുന്നത്…സ്വാഭാവികമായും നമ്മുടെ ചിത്രം വേണ്ടെന്ന് വച്ചു…

ഒരുപാട് കാലം എനിക്ക് മനപ്രയാസം ഉണ്ടായി എന്നത് സത്യമാണ്….. ക്വീന്‍ ഞാന്‍ ഈ നിമിഷം വരെ കണ്ടിട്ടില്ല .. പക്ഷേ ക്വീനിന്റെ കഥ അല്ല എന്റെ കഥ എന്നെനിക്ക് ഉറപ്പുണ്ട് .. നമ്മുടെ കഥ കോര്‍ട്ട് റൂം ഒന്നും ആയിരുന്നില്ല..നായിക ക്യാന്‍സര്‍ പേഷ്യന്റ് ആണെന്ന് ഒഴിച്ചാല്‍ കുറച്ച് സീനുകളും പശ്ചാത്തലവും മാത്രമായിരുന്നു സിമിലര്‍…..ഒരുപക്ഷേ ഇതേ കഥ വേറെയും ഒരുപാട് പേര്‍ ആ സമയത്ത് ആലോചിച്ച് കാണണം… ചങ്ക്സ് ഒരു ഉദാഹരണം അല്ലേ… അതുകൊണ്ട് എന്റെ കഥ മോഷ്ടിച്ചു എന്നെനിക്ക് എവിടെയും പറയാന്‍ കഴിയില്ല .. ഞാന്‍ മറ്റൊരു കഥ പ്രൂവ് ചെയ്ത് മുന്നോട്ട് വരിക എന്ന് മാത്രേയുള്ളു…..

സമാനമായ ഒരനുഭവം ഈയടുത്ത് എനിക്ക് വേറെയും ഉണ്ടായിട്ടുണ്ട്…യോഗി ബാബുവിന്റെ അടുത്ത് രണ്ട് വര്‍ഷം മുന്‍പ് ഞങ്ങള്‍ കൂര്‍ക്കം വലി ബേസ് ചെയ്ത് ഒരു കഥ പറഞ്ഞു…അദ്ദേഹം ചെയ്യാം എന്ന് പറഞ്ഞ് അതിന്റെ കാര്യങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ഗുഡ് നൈറ്റ് എന്നൊരു ചിത്രം വന്നത്….എന്റെ ഒരു ഗതികേട് എന്നാണ് എനിക്ക് ആദ്യം തോന്നിയത്..ആ കഥയും ഇതേപോലെ മറ്റ് പലര്‍ക്കും ചിന്തിക്കാവുന്ന ത്രെഡ് ആയത് കൊണ്ട് മിണ്ടാതിരുന്നു…
അതില്‍ വളരെയേറെ സാമ്യതകള്‍ ഉണ്ടായിരുന്നു..
സിനിമ ചിലപ്പോഴൊക്കെ ഇങ്ങനെയാണ്..

പ്രൂവ് ചെയ്യുന്നത് വരെ നമ്മള്‍ ഇതൊക്കെ ഫേസ് ചെയ്യേണ്ടി വരും…ചിലപ്പോള്‍ കടുത്ത മനപ്രയാസം നമ്മള്‍ നേരിടും..
മെക് റാണി ഒക്കെ നമുക്ക് ലൈഫ് ടൈം വണ്‍സ് ചെയ്യാന്‍ പറ്റുന്ന ഒരു കഥയായിരുന്നു…മെയിന്‍ സ്ട്രീം ആര്‍ട്ടിസ് പോലും വേണ്ട ആ കഥയ്ക്ക്…അത് സംഭവിച്ചു കഴിഞ്ഞു…അതിലൂടെ പുതിയ താരങ്ങളും സംവിധായകനും പിറന്നു..
ഡിജോയോട് എനിക്ക് ആ സമയത്ത് ഈ വിഷയത്തില്‍ ഒരു നീരസം ഉണ്ടായിരുന്നു… പിന്നീട് ഈയടുത്ത് ഞങള്‍ ലാലേട്ടന്‍- ലിസ്റ്റിന്‍ പ്രോജക്ടുമായി ഇരിക്കുന്ന സമയത്ത് ഞാന്‍ ഇതെല്ലാം പറഞ്ഞു…എനിക്ക് പേഴ്‌സണലി ഇപ്പോള്‍ ഡിജോയെ പരിചയമുണ്ട്.. … ഒരാള്‍ എതത്തോളം ശരിയാണ് എന്ന് നമുക്ക് ഇടപെടലിലൂടെ മനസ്സിലാവുമല്ലോ…ക്യൂന്‍ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല എന്ന് മാത്രം പറയാം……..അദ്ദേഹം ഒരു നല്ല ടെക്‌നീഷ്യന്‍ ആണ്..

NB:-എഴുത്തുകാരെ സംബന്ധിച്ച് കഥ മോഷ്ടിക്കുമ്പോള്‍ വല്യ പ്രയാസമാണ്…നമ്മള്‍ അതെഴുതിയ സമയത്ത് അനുഭവിച്ച സ്ട്രഗിള്‍,പട്ടിണി ഒന്നും ആരും എവിടെയും നികത്തില്ല… എല്ലാവരും എത്തിക്‌സ് ഉള്ളവരാവണം എന്ന് പറഞ്ഞ് വാശിപിടിക്കാനും പറ്റില്ല…ഞാനടക്കം ഒരുപാട് പേര്‍ പുതിയ ആശയം ചെയ്യാനുള്ള ശ്രമത്തിലും എക്‌സൈറ്റ്‌മെന്റിലുമാണ് മുന്നോട്ട് പോവുന്നത്..ഞങ്ങള്‍ക്ക് ഫൈറ്റ് ചെയ്യാനുള്ള ഹോള്‍ഡോ പണമോ ഒന്നും കാണില്ല…അതുകൊണ്ട് ??
(ഗൃഹലക്ഷ്മിയോട് പറഞ്ഞപ്പോള്‍ ടോം ഇമ്മട്ടി ആയിരുന്നില്ല സംവിധായകന്‍)

Content Highlight: Writer Ashique Akbar Ali saying that Dijo Jose  did not steal his story in Queen movie