ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഥുര മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ ബി.ജെ.പി അനുവദിച്ചെന്ന് എം.പിയും നടിയുമായ ഹേമമാലിനി. വീണ്ടും മത്സരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ഹേമമാലിനി പറഞ്ഞു.

മഥുര റെയില്‍വേ സ്റ്റേഷനെ ആധുനികവത്ക്കരിക്കാന്‍ സാധിച്ചുവെന്നും കിഴക്കന്‍ യു.പിയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഇനി മണ്ഡലത്തില്‍ നിന്ന് ലക്‌നൗവിലേക്ക് പുതിയ ട്രെയിന് കൊണ്ടു വരാന്‍ ശ്രമിക്കുമെന്നും ഹേമമാലിനി പറഞ്ഞു.

2014 തെരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡിയുടെ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയാണ് മഥുരയില്‍ ഹേമമാലിനി ജയിച്ചത്. 3,30,743 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവര്‍ക്ക് ലഭിച്ചത്.

അതേസമയം ഇത്തവണ എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ പിന്തുണയുമായാണ് ആര്‍.എല്‍.ഡി മഥുരയില്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത്.

ജയന്ത് ചൗധരിയെ തന്നെയാണ് ആര്‍.എല്‍.ഡി ഇത്തവണ മത്സരത്തിന് ഇറക്കുന്നതെന്നാണ് സൂചന. സഖ്യത്തില്‍ കൈാരന, മഥുര, ഭാഗ്പത് മണ്ഡലങ്ങളാണ് അജിത് സിങ്ങിന്റെ ആര്‍.എല്‍.ഡിയ്ക്കുള്ളത്.