zika-virusജനീവ: സിക്ക വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പ്രതിസന്ധി ലോകാരോഗ്യ സംഘടന ജനീവയില്‍ വിദഗ്ധരുടെ യോഗം വിളിച്ചിരുന്നു. ഈ സമിതിയുടെ തീരുമാനം  അനുസരിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സിക്ക വൈറസ് ഭയാനകമായ വേഗത്തില്‍ പടരുന്നതായാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ റിപ്പോര്‍ട്ടു ചെയ്ത സിക്ക വൈറസ് ബാധ വന്‍തോതില്‍ പടര്‍ന്നതായും ചെറിയ തലയോട്ടികളുമായി പിറന്ന കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതായി സമിതി കണ്ടെത്തി.

അമേരിക്കയില്‍ അടുത്തവര്‍ഷമാകുമ്പോഴേക്കും 4 മില്യണ്‍ ആളുകള്‍ക്ക് സിക്ക വൈറസ് ബാധയുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. എന്നാല്‍ യാത്രയ്ക്കും വാണിജ്യത്തിനും യാതൊരു നിയന്ത്രണങ്ങളും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.

ഗര്‍ഭിണിയായ യുവതികള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കുടുംബജീവിതത്തെ മറ്റു തരത്തില്‍ ബാധിക്കില്ലെങ്കില്‍ ഗര്‍ഭകാലയളവിലെ യാത്രകള്‍ മാറ്റിവെക്കുന്നതാണ് നല്ലതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു.

യാത്ര ചെയ്യേണ്ട അവസ്ഥവന്നാല്‍ ഡോക്ടറെ കണ്ട് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഗര്‍ഭിണികളെയും നവജാത ശിശുക്കളെയും വൈറസ് ബാധയില്‍ നിന്ന് രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറിയ തലച്ചോറുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോടെ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നതിന് സിക്ക വൈറസുമായി ബന്ധമുണ്ടെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണ്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ആഗോള തലത്തിലുള്ള സംയോജിത നടപടികള്‍ ഉണ്ടാകും. രോഗപ്രതിരോധത്തിനും മരുന്ന് ഗവേഷണത്തിനുമായി കൂടുതല്‍ ഫണ്ട് കിട്ടാനും ഇത് കാരണമാകും.

2014ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നതിനെ തുടര്‍ന്നും ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 11,000 ആളുകളാണ് എബോള പിടിപെട്ട് മരിച്ചത്. ആഫ്രിക്കയെ പിടികൂടിയ എബോളയെക്കാള്‍ വലിയ പ്രതിസന്ധിയായി സിക്ക മാറിയേക്കുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്.