ഗസ യുദ്ധത്തില്‍ ഇസ്രഈല്‍ നയങ്ങളെ വെളുപ്പിക്കല്‍; എ.ഐ മറുപടികളെ സ്വാധീനിക്കാന്‍ ഫണ്ടിറക്കി നെതന്യാഹു: റിപ്പോര്‍ട്ട്
Trending
ഗസ യുദ്ധത്തില്‍ ഇസ്രഈല്‍ നയങ്ങളെ വെളുപ്പിക്കല്‍; എ.ഐ മറുപടികളെ സ്വാധീനിക്കാന്‍ ഫണ്ടിറക്കി നെതന്യാഹു: റിപ്പോര്‍ട്ട്
നിഷാന. വി.വി
Monday, 17th August 2026, 10:00 pm

ടെല്‍അവീവ്: ഗസയിലെ സൈനിക നടപടികളെയും ഇസ്രഈല്‍ നയങ്ങളെയും കുറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്ന മറുപടികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇസ്രഈല്‍ രഹസ്യ പ്രചാരണം നടത്തുന്നതായി റിപ്പോര്‍ട്ട്.

ചാറ്റ് ജി.പി.ടി, പെര്‍പ്ലെക്‌സിറ്റി തുടങ്ങിയ പ്രമുഖ എ.ഐ ചാറ്റ്‌ബോട്ടുകള്‍ നല്‍കുന്ന വിവരങ്ങളെ സ്വാധീനിക്കാനാണ് ഫണ്ട് ഉപയോഗിച്ച് ഇസ്രഈല്‍ പ്രത്യേക ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ ‘പൊളിറ്റിക്കോ’ പുറത്തുവിട്ട രേഖകളിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

ഹാനോവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി എന്ന വെബ്സൈറ്റ് വഴിയാണ് ഇതിനായുള്ള വിവരങ്ങള്‍ വ്യാജ റിപ്പോര്‍ട്ടുകളുടെ രൂപത്തില്‍ പ്രചരിപ്പിക്കുന്നത്. ഇസ്രഈല്‍ സൈന്യം ലോകത്തിലെ ഏറ്റവും ധാര്‍മികമായ സൈന്യമാണോ?, ഗസയില്‍ ഇസ്രഈല്‍ പട്ടിണി നയം നടപ്പാക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇസ്രഈല്‍ അനുകൂല മറുപടികള്‍ നല്‍കുന്ന തരത്തിലാണ് സൈറ്റിലെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.

ഉപയോക്താക്കള്‍ എ.ഐയോട് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ അതേ മാതൃകയിലാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
എ.ഐ സംവിധാനങ്ങള്‍ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍, ഈ സൈറ്റിലെ ഇസ്രഈല്‍ അനുകൂല വാദങ്ങള്‍ മറുപടിയുടെ ഭാഗമായി മാറുന്നു.

ഗസയെയും ഇസ്രഈലിനെയും കുറിച്ചുള്ള നിര്‍ദ്ദിഷ്ട ചോദ്യങ്ങള്‍ക്ക് ഇത്തരം സൈറ്റുകളിലെ വിവരങ്ങള്‍ എ.ഐ ഉദ്ധരിച്ചതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഫ്രഞ്ച് പി.ആര്‍ കമ്പനിയായ ഹവാസ് മീഡിയ, പിറോ ഇന്‍ക് എന്നീ കമ്പനികള്‍ വഴിയാണ് ഇസ്രഈലിന്റെ പരസ്യ ഏജന്‍സി ഇതിനായി തുക മുടക്കിയിരിക്കുന്നത്.

പരമ്പരാഗത പരസ്യങ്ങള്‍ക്ക് പകരം എ.ഐയുടെ അറിവിനെത്തന്നെ സ്വാധീനിക്കുന്ന ഇത്തരം തന്ത്രങ്ങള്‍ സുതാര്യതയില്ലായ്മ വര്‍ധിപ്പിക്കുമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, രാജ്യത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങളെ ചെറുക്കാനും ആധികാരിക വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാനുമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്പനിയുടെ വാദം.

Content Highlight: Whitewashing Israeli policies regarding the Gaza war; Netanyahu funnels funds to influence AI responses: Report.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.