ടോള്‍ പിരിവ് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


കൊച്ചി: സംസ്ഥാനത്തെ ടോള്‍ പിരിവ് സമ്പ്രദായം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ടോള്‍ പിരിവ് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

4 വരി പാത സര്‍ക്കാരിന്റെ ലക്ഷ്യമാണ്. പാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ പുരോഗമിക്കുകയാണെന്നും, പരമാവധി വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ടോള്‍ പിരിവിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരനും രംഗത്തെത്തി. ടോള്‍ പിരിവിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും ടോള്‍ പിരിക്കുന്നവര്‍ ഏകാധിപധികളെപ്പോലെയും ഗുണ്ടാത്തലവന്മാരേയും പോലെയാണ് പെരുമാറുന്നതെന്നും ജി. സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുന്ന പുതിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് കഴിഞ്ഞമാസം നിയമസഭയില്‍ പറഞ്ഞിരുന്നു.

ടോള്‍ ഇല്ലാതെ വികസന പദ്ധതി ഏറ്റെടുക്കാനുള്ള മാര്‍ഗമായി കിഫ്ബിയെ മാറ്റുന്നത്. വിവിധ വകുപ്പുകളുടെ കീഴിലുള്ള ഏജന്‍സികളെയും പ്രത്യേക ആവശ്യ സംവിധാനങ്ങളെയും (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) ഉപയോഗപ്പെടുത്തിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക. നാടിന്റെ വലിയ മാറ്റത്തിന് കാരണമാകുന്ന ബജറ്റിനുപുറത്തുള്ള വായ്പ എടുക്കലിനും നിക്ഷേപത്തിനും ധന ഇത്തരവാദിത്വ നിയമം തടസമാകുന്നത് മറികടക്കാന്‍ ഇതേ മാര്‍ഗമുള്ളൂവെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കിയിരുന്നു.