2024 ടി-20 ലോകകപ്പിലെ 22ാം മത്സരത്തില്‍ പാകിസ്ഥാന് ജയം. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. കാനഡ ഉയര്‍ത്തിയ 107 റണ്‍സിന്റെ വിജയലക്ഷ്യം 18ാം ഓവറില്‍ പാകിസ്ഥാന്‍ മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അസോസിയേറ്റ് ടീമിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ കാനഡക്ക് സാധിച്ചില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയില്‍ കാനഡ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഓപ്പണര്‍ ആരോണ്‍ ജോണ്‍സണിന്റെ അര്‍ധ സെഞ്ച്വറിയാണ് കാനഡയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 44 പന്തില്‍ 52 റണ്‍സാണ് താരം സ്വന്തമാക്കിയത്.

14 പന്തില്‍ പുറത്താകാതെ 13 റണ്‍സ് നേടിയ കലീം സനയാണ് കനേഡിയന്‍ നിരയിലെ രണ്ടാമത് മികച്ച സ്‌കോറര്‍.

പാകിസ്ഥാനായി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷഹീന്‍ അഫ്രിദി, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനായി സയിം അയ്യൂബാണ് മുഹമ്മദ് റിസ്വാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഈ കൂട്ടുകെട്ടിന് ഒരു തരത്തിലുള്ള മാജിക്കും കാണിക്കാന്‍ സാധിച്ചില്ല. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി.

12 പന്തില്‍ ആറ് റണ്‍സ് നേടിയ അയ്യൂബിന്റെ വിക്കറ്റാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഡിലണ്‍ ഹെയ്‌ലിഗര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ശ്രേയസ് മൊവ്വക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ ബാബര്‍ അസമാണ് കളത്തിലിറങ്ങിയത്. രണ്ടാം വിക്കറ്റില്‍ 63 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. പാകിസ്ഥാന്റെ വിജയത്തിന്റെ തുടക്കവും ഈ കൂട്ടുകെട്ടില്‍ നിന്നുമായിരുന്നു.

ഒടുവില്‍ ടീം സ്‌കോര്‍ 83ല്‍ നില്‍ക്കവെ ബാബര്‍ അസം 33 പന്തില്‍ 33 റണ്‍സ് നേടി പുറത്തായി. ഒരു ഫോറും ഒരു സിക്‌സറും അടക്കം 100.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് പാക് നായകന്‍ സ്‌കോര്‍ ചെയ്തത്.

നാലാം നമ്പറിലെത്തിയ ഫഖര്‍ സമാന്‍ ആറ് പന്തില്‍ നാല് റണ്‍സും നേടി പുറത്തായി.

എന്നാല്‍ മറുവശത്ത് ഉറച്ചുനിന്ന മുഹമ്മദ് റിസ്വാന്‍ പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. 53 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഒടുവില്‍ 18ാം ഓവറിലെ മൂന്നാം പന്തില്‍ പാകിസ്ഥാന്‍ ഈ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഇന്ത്യക്കും അമേരിക്കക്കും പിന്നിലായി മൂന്നാമതാണ് പാകിസ്ഥാന്‍.

മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത മുഹമ്മദ് ആമിറാണ് കളിയിലെ താരം.

ജൂണ്‍ 16നാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍.

 

 

Content Highlight: T20 World Cup 2024: CAN vs PAK: Pakistan defeated Canada