ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. സഹൂര്‍ അഹമ്മദ് ചൗദരി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലങ്ക ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 47.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു ശ്രീലങ്ക.

ശ്രീലങ്കക്ക് വേണ്ടി ഓപ്പണര്‍ പത്തും നിസങ്കയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചത്. 113 പന്തില്‍ നിന്നും മൂന്ന് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 114 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ആവിഷ്‌ക ഫെര്‍ണാണ്ടൊ പൂജ്യത്തിനാണ് പുറത്തായത്. എന്നാല്‍ നാലാം വിക്കറ്റില്‍ ചരിത് അസലങ്ക എത്തിയതോടെ മികച്ച കൂട്ടുകെട്ടാണ് നിസ്സംഗ യുമായി പടുത്തുയര്‍ത്തിയത്. 93 പന്തില്‍ നിന്ന് നാല് സിക്‌സും ആറ് ഫോറും അടക്കം 91 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്.

ദുനിത് വെല്ലലിഗെ 15 റണ്‍സിന് പുറത്താക്കാതെ നിന്നപ്പോള്‍ വനിതു ഹസരംഗ 25 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. ബംഗ്ലാദേശിനു വേണ്ടി ഷെരീഫുള്‍ ഇസ്‌ലാം, തസ്‌കിന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. തന്‍സിം ഹസന്‍ സക്കീബ്, മെഹദി ഹസന്‍ മിറാസ്, തൈജുല്‍ ഇസ്‌ലാം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ബംഗ്ലാദേശിന് വേണ്ടി തൗഹിദ് ഹൃദ്യോയിയുടെ മികച്ച പ്രകടനത്തിലാണ് ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തിയത്. 102 പന്തില്‍ നിന്ന് അഞ്ച് സിക്സും മൂന്ന് ഫോറും അടക്കം 96 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പുറത്താകാതെയാണ് താരം ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്.

എന്നാല്‍ ഓപ്പണിങ് ഇറങ്ങിയ ലിട്ടണ്‍ ദാസ് പൂജ്യം റണ്‍സിന് പുറത്തായി മോശം തുടക്കമാണ് ടീമിന് നല്‍കിയത്. ദില്‍ശന്‍ മദുശങ്കയാണ് താരത്തെപുറത്താക്കിയത്. ഓപ്പണര്‍ സൗമ്യ സര്‍ക്കാറിന്റെ മിന്നും പ്രകടനത്തിലാണ് ടീം താളം കണ്ടെത്തിയത്. 66 പന്തില്‍ നിന്ന് ഒരു സിക്സും 11 ഫോറും അടക്കം 68 റണ്‍സാണ് താരം അടിച്ചെടുത്തത്. വനിന്ദു ഹസരങ്കയാണ് താരത്തെ പുറത്താക്കിയെങ്കിലും ഒരു കിടിലന്‍ റെക്കോഡുമായാണ് താരം കൂടാരം കയറിയത്. ബംഗ്ലാദേശിന് വേണ്ടി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികക്കുന്ന താരമാകാനാണ് താരത്തിന് സാധിച്ചത്.

സൗമ്യക്ക് പുറമെ ക്യാപ്റ്റന്‍ നജീബുള്‍ ഹുസൈന്‍ സാന്റോ 39 പന്തില്‍ നിന്ന് ആറ് ഫോര്‍ അടക്കം 40 റണ്‍സ് നേടി. മുഷ്ഫിഖര്‍ റഹീമാണ് പിന്നീട് സ്‌കോര്‍ ഉയര്‍ത്തിയത്. 25 റണ്‍സാണ് താരം നേടിയത്.

ശ്രീലങ്കക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് വനിന്ദു ഹസരങ്കയാണ്. 10 ഓവര്‍ എറിഞ്ഞ് ഒരു മെയ്ഡന്‍ അടക്കം നാല് വിക്കറ്റുകളാണ് താരം നേടിയത്. 45 റണ്‍സ് വിട്ടുകൊടുത്ത് 4.50 എന്ന എക്കണോമിയിലാണ് താരം ബാറ്റ് വീശിയത്. ദില്‍ശന്‍ മധുശങ്ക രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രമോദ് മധുഷാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

 

 

Content Highlight: Sri Lanka Won Against Bangladesh